ചക്കരക്കല്ല്: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 80 ശതമാനം കേസുകള്‍ക്കും പിന്നിലും മദ്യവും മയക്കുമരുന്നുമാണെന്ന് കണ്ണൂര്‍ സിറ്റി സിഐ കെ.വി.പ്രമോദ്. കാപ്പാട് സംഗമം ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മദ്രസ എല്‍പി സ്കൂളില്‍ ലഹരി വിമുക്ത ക്ലബ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചുവരുന്ന ആത്മഹത്യ, വാഹനാപകടങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കു പിന്നിലും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും സ്വാധീനം വളരെ വലുതാണ്. രാത്രിയില്‍ സ്ത്രീകള്‍ പോലീസ് സ്റ്റേഷനുകളില്‍ വിളിക്കുന്ന മിക്ക കോളുകളും മദ്യവും മയക്കുമരുന്നു കാരണം വീട്ടില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ അറിയിക്കാനാണ്. ഭര്‍ത്താവില്‍നിന്നും ആണ്മക്കളില്നിന്നും കൊടിയ പീഡനമാണ് വീട്ടിലെ ചില സ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതെന്നും സിഐ പറഞ്ഞു.
സ്കൂള്‍- കോളജ് വിദ്യാര്‍ഥികളെയാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സ്വന്തം മക്കളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, അസമയങ്ങളിലെ സഞ്ചാരം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. ആധുനിക കാലഘട്ടത്തില്‍ മയക്കുമരുന്നു മാഫിയ മാത്രമല്ല, വിവിധതരം മാഫിയകള്‍ സമൂഹത്തില്‍ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലീസോ, എക്സൈസോ കുറച്ചുപേരെ പിടിച്ചതുകൊണ്ടു മാത്രം ഇത്തരം മാഫിയകളെ തുടച്ചുനീക്കാനാവില്ല.
അതിന് രക്ഷിതാക്കളും യുവാക്കളും ഉള്‍ക്കൊള്ളുന്ന ഇത്തരം ക്ലബുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. അതിന് പോലീസിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. തന്റെ മക്കള്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പെടില്ലെന്ന ചിന്ത വച്ചുപുലര്‍ത്തുന്നവരാണ് രക്ഷിതാക്കള്‍. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും സിഐ ഓര്‍മിപ്പിച്ചു.
ലൈബ്രറി എ.അനീഷ് അധ്യക്ഷനായിരുന്നു. രാഷ്ട്രീയ-സാമൂഹിക-ആത്മീയരംഗത്തെ എം.പ്രകാശന്, നെല്ല്യാട്ട് രാഘവന്, പി.ബാലചന്ദ്രന്, എം.എന്‍.ശശീന്ദ്രന്, അഡ്വ.കെ.ശശീന്ദ്രന്, മുസ്തഫ അസരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: