ചേര്‍ത്തല: നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ശുചിത്വം ഉറപ്പാക്കാനും മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ അധികാരികള്‍ മുഖംതിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
തിരക്കേറിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മിക്ക ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഒഴുക്കുന്നത് സമീപത്തെ പുത്തന്‍ തോട്ടിലേക്കാണ്. തോടിന്റെ കരയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍വെല്ലില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ചില കടകളില്‍ പാചകത്തിന് ഉപയോഗിക്കുന്നതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് യാതൊരു പരിശോധനയും ഇനിയും ഉണ്ടായിട്ടില്ല.
നഗരസഭ ആരോഗ്യ വിഭാഗം തുടര്‍ച്ചയായി നടത്തുന്ന പരിശോധന വഴിപാടായി മാറുന്നതായും വിമര്‍ശനമുണ്ട്. പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികാരികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ചെറിയ തുക പിഴയായി ഈടാക്കി നടപടികള്‍ ഒഴിവാക്കുകയാണ് പതിവ്.
ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം വില്പ്പനയ്ക്ക വെക്കുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും ഹോട്ടല്‍ നടത്തിപ്പുകാരെ സംരക്ഷിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പുത്തന്‍തോട് മലീമസമാകുന്നതിന് പ്രധാന കാരണവും ഇതാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പരിസരത്തെ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യങ്ങള്‍ കിഴക്കുഭാഗത്തെ ഓടയിലൂടെ സമീപത്തെ മുല്ലപ്പള്ളി തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. മാലിന്യം തോട്ടില്‍കിടന്ന് അഴുകി ദുര്‍ഗന്ധം വമിക്കുന്നത് മൂലം പ്രദേശത്തെ ജനജീവിതം ദുസഹമായി.
തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികാരികളുടെ നിസംഗത ഇത്തരക്കാര്‍ക്ക് വളമാകുകയാണ്. ആരോഗ്യവിഭാഗം അധികൃതരുടെ പരിശോധന ശക്തമാക്കി പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണം വില്‍ക്കുന്ന ഹോട്ടല്‍ നടത്തിപ്പുകാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: