തൃശൂര്‍: ശുചീകരണത്തിലും വ്യക്തിത്വശുചിത്വത്തിലും മികവ് പുലര്‍ത്തിയ കേരളീയരെ മഞ്ഞപ്പിത്തവും ഛര്ദ്ദ്യതിസാരവും ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും വീണ്ടും തിരിച്ചടിച്ചു തുടങ്ങിയത് ഭീതിദമായ അവസ്ഥയാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ടുചെയ്ത പകര്ച്ചവ്യാധിക്കേസുകളില് അധികവും ഹോട്ടല്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ.് മനോഹരമായ തീന്മേശകളില് കൊണ്ടു വെക്കുന്ന ആവിപറക്കുന്ന വിഭവങ്ങള്‍ തയ്യാറാകുന്നത് മിക്കവാറും വൃത്തിഹീനമായ അടുക്കളകളില്‍.
ആഹാരസാധനങ്ങള്‍ തുറന്നുവച്ചും പഴകിപ്പുളിച്ച ആഹാരസാധനങ്ങള്‍ വീണ്ടും വിളമ്പിയും ഹോട്ടലുകള്‍ പകര്‍ച്ചവ്യാധിയുടെ വാഹകരായി മാറുകയാണ്. അടുക്കളതൊട്ടു ഭക്ഷണം വിളമ്പുന്നിടംവരെ വൃത്തിഹീനമായ നിലയിലാണ് പല ഹോട്ടലുകളും. അടുക്കളയുടെ ഒരുഭാഗത്തുകൂടി മലിനജലമൊഴുകുമ്പോള്‍ അതിനടുത്തു മീന്‍വറുക്കാനും പപ്പടംകാച്ചാനും സ്ഥലംകണ്ടെത്തുന്നു.
ഈച്ചകളും കീടങ്ങളും വട്ടമിട്ടു പറക്കുന്ന അന്തരീക്ഷമാണ് പല അടുക്കളകളിലും. ചെറുകിട-ഇടത്തരം ഹോട്ടലുകളില്‍ കഴിക്കാനിരിക്കുന്ന മേശകളും കസേരകളും ഈച്ചകളാല്‍ സമൃദ്ധമായിരിക്കും. പഴകിനാറുന്ന തുണിക്കഷ്ണങ്ങള്‍കൊണ്ട് മേശതുടച്ചാലൊന്നും ഈച്ചകള്‍ പോവില്ല.
ഹോട്ടലുകളില്‍ ആരോഗ്യവകുപ്പു നടത്തുന്ന റെയ്ഡുകള്‍ പലപ്പോഴും പ്രഹസനങ്ങളാവുകയാണ്. അടുക്കളയില്‍ പരിശോധിക്കുന്ന ആരോഗ്യവകുപ്പു ജീവനക്കാര്‍ പഴകിയ ഭക്ഷണങ്ങള്‍ നശിപ്പിക്കുന്നതോടെ തീരുന്നു റെയ്ഡ്. അടുത്തദിവസവും അതേഹോട്ടലുകള്‍ വീണ്ടും പഴയപടി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. കൈക്കൂലി നല്കിയാല് എത്ര വൃത്തിഹീനമായ ചുറ്റുപാടുകളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്താം.
ബ്രാന്‍ഡഡ് റസ്റ്റോറന്റുകളില്‍ കൊഴുപ്പുനികുതി കൂട്ടിയ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പരത്തുന്ന ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതില്‍ വിമുഖതകാണിക്കുകയാണ്. പകര്‍ച്ചവ്യാധി പരത്തുന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ വീണ്ടും തുറക്കാനായി ഹോട്ടലുടമകള്‍ സമീപിക്കുമ്പോള്‍ അധികൃതര്‍ കൈക്കൂലി വാങ്ങി കണ്ണടയ്ക്കുന്നു. അഴിമതിക്കാരായ ഇത്തരം ഉദേ്യാഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായാലേ ഹോട്ടല്‍ ഭക്ഷണം ശുദ്ധവും വൃത്തിയുള്ളതുമാകൂ.
പാനീയങ്ങള്‍ നല്കുമ്പോള് ഗ്ലാസില്‍ വിരലുകള്‍ ഇടരുത്, മീന്‍ കേടുവരാതിരിക്കാനുള്ള ഐസ് ശീതളപാനീയങ്ങളില്‍ ചേര്‍ക്കരുത്, കുടിക്കാന്‍ ചൂടുവെള്ളംതന്നെ നല്‍കണം, പാചകക്കാരും ഭക്ഷണവിതരണക്കാരും മലമൂത്രവിസര്‍ജനത്തിനുശേഷം സോപ്പിട്ടു കൈകഴുകണം, പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകണം, ജോലിക്കാര്‍ വൈദ്യപരിശോധനയടങ്ങിയ ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം, നഖം മുറിക്കണം, തലമറയ്ക്കണം, ഗ്ലൗസ് അണിയണം തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ആരുമില്ല എന്നാതാണവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: