പുതുക്കാട് : കുറുമാലിപ്പുഴ മുതല്‍ മണലിപ്പുഴവരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പതിനഞ്ചോളം തട്ടുകടകള്‍. അതില്‍ ഭൂരിഭാഗവും അനധികൃതവവും ലൈസന്‍സില്ലാത്തതും നിലവാരമില്ലാത്ത വൃത്തിഹീനമായ സാഹചര്യത്തിലും തുറന്നിരിക്കുന്ന ഭക്ഷണം വിളമ്പുന്നവയുമാണ്.
കൂണു മുളക്കുന്ന പോലെ ദിവസേനയെന്നോണം പെരുകി വരുന്ന തട്ടുകടകള്‍ ദേശിയപാതയോരത്തെ പതിവുകാഴ്ചകളിലൊന്നാണ്. ഇവയെല്ലാം പഞ്ചായത്തിന്റേയോ ഫുഡ് സേഫ്റ്റി അതോറിറ്റിയുടേയോ അറിവോടെയല്ല പ്രവര്‍ത്തിക്കുന്നത് എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ഈ തട്ടുകടകളിലേക്കെല്ലാം എത്തുന്ന വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ആരും അന്വേഷിച്ചു ചെല്ലാറുമില്ല. ചിലത് ദൂരെ സ്ഥലങ്ങളില്‍ നിന്ന് പാകം ചെയ്തു കൊണ്ടു വരുന്നതും മറ്റു ചിലത് റോഡില്‍ നിന്നും വരുന്ന പുകയുടേയും പൊടിപടലങ്ങളുടേയും പശ്ചാത്തചലത്തില് പാകം ചെയ്തെടുക്കുന്നവയുമാണ്. ദേശീയപാതകളില്‍ ദീര്‍ഘദൂര യാത്രക്കാരാണ് തട്ടുകടകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും. കിട്ടുന്ന ഭക്ഷണം പറയുന്ന കാശുകൊടുത്ത് വിശപ്പടക്കി പോകുന്നവര്‍. രാത്രികാലങ്ങളില്‍ നല്ല ഹോട്ടലുകളില്ല എന്നതുതന്നെയാണ് അതിന്റെ മുഖ്യകാരണവും.
ഇവിടങ്ങളില്‍ ആരോഗ്യവകുപ്പോ, ഫുഡ്സേഫ്റ്റി അതോറിറ്റിയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡോ പരിശോധന നടത്തുന്നില്ലെന്നതും ഏറെ നിരാശാജനകമായ കാര്യമാണ്. രാത്രികാലങ്ങളില്‍ ദേശീയപാതയില്‍ ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി ഭക്ഷണം കഴിക്കാന്‍ സര്‍വ്വീസ് റോഡ് കയ്യേറി കസേരയും മേശയും നിരത്തി ചില തട്ടുകടക്കാര് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനെതിരെയും ആരും പ്രതികരിച്ചു കണ്ടില്ല. പല ഹോട്ടലുകളുടേയും തട്ടുകടകളുടേയും വേസ്റ്റും മാലിനും നിറഞ്ഞ ജലവും ഒഴുക്കി വിടുന്നത് ദേശീയപാതയിലേക്കാണ്.
ഇതൊക്കെയാണെങ്കിലും നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും നമ്മുടെ ചുറ്റുവട്ടത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: