കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യഹര്‍ജി തള്ളി. കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അക്രമമുണ്ടാകുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നും ജയരാജന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശശീന്ദ്രന് കോടതിയെ അറിയിച്ചു.
എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന് കോടതിയെ ധരിപ്പിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന ജയരാജന്റെ വാദം കണക്കിലെടുക്കരുതെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ വരെ ജയരാജന് സഞ്ചരിച്ചിരുന്നതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ജയരാജന്റെ ഒപ്പമുള്ള കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ ടി.വി. രാജേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ജയരാജന് ജാമ്യം നല്കിയാല് അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കൊലപാതകവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പനുസരിച്ചാണ് ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം ഈ കുറ്റം തെളിയിക്കുന്ന യാതൊരു വസ്തുതയും പോലീസിന് ചൂണ്ടിക്കാട്ടാനില്ലെന്ന് ജയരാജന് വേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന് വാദിച്ചു.
എന്നാല്‍ കേസ് നിലനില്‍ക്കുമോയെന്ന കാര്യം ഈ ഘട്ടത്തില്‍ പരിശോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കൂടി പരിശോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജയരാജന് ശക്തനായ രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും കോടതി വിലയിരുത്തി.
തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: