കൊച്ചി: നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ (ലാല്‍ ജൂനിയര്‍) ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ യുവനടി നല്കിയ പരാതിയില്‍ ഹണീ ബീ ടൂ സിനിമയുടെ മേക്കപ്മാന്റെ മൊഴി രേഖപ്പെടുത്തി.
സിനിമാ ഷൂട്ടിംഗ് സമയത്തു സെറ്റിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് അണിയറ പ്രവര്‍ത്തകനുമായ മേയ്ക്കപ്മാന്റെ മൊഴിയെടുത്തത്. ഷൂട്ടിംഗ് സമയത്തു ചില പ്രശ്നങ്ങളുണ്ടാവുകയും നടി സെറ്റില്‍ നിന്നു പോവുകയായിരുന്നുവെന്നാണ് മെയ്ക്കമാന് മൊഴി നല്കിയതത്രെ.
എന്നാല്‍, പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി അറിയില്ലെന്നാണ് മേയ്ക്കപ്മാന് പറഞ്ഞതെന്ന് അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. ഷംസ് പറഞ്ഞു. ചിത്രത്തിന്റെ ഡിവിഡി പരിശോധിച്ചതില്‍ നിന്ന് സിനിമയില്‍ നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുള്ള പരാതിയില്‍ കഴമ്പുണ്ടെന്നു പോലീസിനു നേരത്തേത്തന്നെ സൂചന ലഭിച്ചിരുന്നു.
എന്നാല്‍, ജീന്‍ പോളടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ ഈ തെളിവുകള്‍ പോരെന്ന് പോലീസ് പറഞ്ഞു. നടി അഭിനയിക്കാന്‍ വിയോജിപ്പറിയിച്ച രംഗമാണു മറ്റൊരാളെ ഉപയോഗിച്ചു ചിത്രീകരിച്ച ശേഷം സിനിമയില്‍ ഉപയോഗിച്ചത്. കൊച്ചി റമദ ഹോട്ടലില്‍ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. നടി വന്നിറങ്ങുന്നതും അനുബന്ധ സീനുകളുമാണ് അവിടെ ചിത്രീകരിക്കാനായി തീരുമാനിച്ചിരുന്നത്. ഇതിനിടെ സഹസംവിധായകന് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും താന്‍ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ചു സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.
റമദാ റിസോര്‍ട്ടിലും പോലിസ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധനകള്‍ക്ക് വിധേയമാക്കും. സംവിധായകന് ജീന്‍പോളിനെ കൂടാതെ ഹണീ ബീ ടുവില്‍ അഭിനയിച്ച യുവ നടന് ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവര്‍ത്തകനായിരുന്ന അനൂപ് എന്നിവര്‍ക്കെതിരേയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: