ഇടുക്കി: ഇടവിട്ട് മഴ ലഭിക്കുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുന്നു. ഒരാഴ്ചക്കിടെ 4 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. വൈദ്യുതി ഉപഭോഗം 62 ദശലക്ഷം യൂണിറ്റില്‍ നിന്ന് 66 ആയി ആയി ഉയര്‍ന്നു.
ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ശനിയാഴ്ച 66.1737, വെള്ളിയാഴ്ച 66.1161, വ്യാഴാഴ്ച 66.4821 ദശലക്ഷം യൂണിറ്റു വീതമായിരുന്നു. ഇതിന്റെ ഒപ്പം പുറത്ത് നിന്നു വൈദ്യുതി എത്തിക്കുന്നതില്‍ ഏതാനം ദിവസങ്ങളായി കുറവ് വരുന്നത് വൈദ്യുതി വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്.
എങ്കിലും 12 ദശലക്ഷത്തിന് താഴെ ആഭ്യന്തര ഉല്പാദനം നിര്‍ത്തി ബാക്കിയുള്ളവ പുറമെ നിന്നു വാങ്ങാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. ഒരാഴ്ചയിലധികമായി ഇത് 14-18 നും ഇടയിലാണ്. ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുമ്പോള്‍ ജലവൈദ്യുത പദ്ധതിയിലെ ഉല്പാദനം കൂട്ടുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ വേനല്‍ക്കാലത്തെ പരമാവധി ഉപഭോഗം 72 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ചൂടേറിയ മാര്‍ച്ച് മാസത്തില്‍ ഉപഭോഗം കൂടുതലും 66-70 ഇടയിലായിരുന്നു എന്ന കണക്കുകള്‍ കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ കേരളത്തിലെ ചൂട് വ്യക്തമാകും.
അതേസമയം കൂടംകുളത്തെ ഒരു ജനറേറ്റര്‍ തകരാറിലായതും നെയ്വേലിയില് നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിലെ ട്രാന്സ്മിഷന്- സിസ്റ്റം ഓപ്പറേഷന് ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍ പറഞ്ഞു. നിലവില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടെന്നും ആഗസ്റ്റ് 2നകം ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഡാമുകളിലാകെ 1043.241 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇനി അവശേഷിക്കുന്നത്. മൊത്തം സംഭരണ ശേഷിയുടെ നാലില്‍ ഒന്നാണിത്.
ജൂലൈയില്‍ ലഭിച്ചത് 33 ശതമാനം മഴ
തൊടുപുഴ: സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ ജൂലൈയില്‍ ലഭിച്ചത് 33 ശതമാനം മഴ മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ മാസം 60 ശതമാനം ലഭിച്ച സമയത്താണിത്. ഈ വര്‍ഷം ജൂണില്‍ 70 ശതമാനം മഴ ലഭിച്ചിരുന്നെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നില്ല.
ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികളുള്ളത്. ഇവിടങ്ങളില്‍ മഴ കുറയുന്നതാണ് തിരിച്ചടിയാവുന്നത്. അതേ സമയം തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ തീരമേഖലകളില്‍ സാമാന്യം മഴ ലഭിച്ചെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ പകുതിയിലധികവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ 60 ശതമാനം മഴ ലഭിച്ചെങ്കില്‍ ഇത്തവണ ഇത് 50 കടക്കില്ല എന്നാണ് വിദഗ്ധരുടെ കണക്ക്കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: