ന്യൂദല്‍ഹി:അമ്പത്തൊന്നു വര്‍ഷം മുമ്പ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ആ വിമാനാപകടം അമേരിക്കന്‍ ചാരസംഘടനയുടെ അട്ടിമറിയായിരുന്നു എന്ന വാദം ഒരിക്കല്‍ക്കൂടി ഉയരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആണവ ശാസ്ത്രജ്ഞന് ഹോമി ജെ. ഭാഭയെ ലക്ഷ്യമിട്ട് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു 1966, ജനുവരിയിലെ എയര്‍ ഇന്ത്യ ബോയിങ് 707 വിമാനത്തിന്റെ അപകടം എന്നായിരുന്നു ഏറെക്കാലം മുമ്പേ ഉയര്‍ന്നിരുന്ന വാദം. വിമാനം തകര്‍ന്നു വീണ സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളിലെ മോബ്ലായില് നിന്ന് അപകടത്തില്‍ മരിച്ചവരില്‍ ഒരാളുടെ കൈപ്പത്തി മഞ്ഞില്‍ തണുത്തുറഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളാണ് ഈ പ്രദേശത്ത് തകര്‍ന്നത്. 1948ല്‍ ആദ്യത്തെ അപകടത്തില്‍ 48 പേര് മരിച്ചു. 1966ല്‍ വിഖ്യാത ആണവ ശാസ്ത്രജ്ഞന് ഹോമി ജെ. ഭാഭയടക്കം വിമാനത്തിലുണ്ടായിരുന്ന 117 പേരും കൊല്ലപ്പെട്ടു. ഇന്ത്യയുടെ ആണവശാസ്ത്ര പുരോഗതിയില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹോമി ഭാഭയുടെ ജീവനെടുക്കുക എന്ന ലക്ഷ്യം ഈ അപകടത്തിനു പിന്നിലുണ്ടായിരുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. മുംബൈയില്‍ നിന്നു വിയന്നയിലേക്കുള്ള യാത്രയിലായിരുന്നു ഹോമി ഭാഭ.
ഗ്രിഗറി ഡഗ്ലസ് എന്ന പത്രപ്രവര്‍ത്തകനും സിഐഎ ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട്ട് ടി. ക്രോവ്ലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ടിബിആര്‍എന്‍ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് അട്ടിമറി സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയത്. മുമ്പു തന്നെ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ പലരും ഉന്നയിച്ചിരുന്നെങ്കിലും 2008ലാണ് ടിബിആര്‍എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടു പുറത്തു വന്നത്.
ഇന്ത്യ അണുബോംബു നിര്‍മിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടത് അമേരിക്കയെ ചൊടിപ്പിച്ചു എന്നാരംഭിക്കുന്ന റോബര്‍ട്ട് ക്രോവ്ലിയുടെ സംഭാഷണ ശകലമാണ് ടിബിആര്‍എന്‍ ന്യൂസ് പുറത്തുവിട്ടത്. റഷ്യയുടെ പിന്തുണ ഇന്ത്യക്കു ലഭിച്ചതും അമേരിക്കയെ അസ്വസ്ഥമാക്കിയെന്നും റോബര്‍ട്ട് പറയുന്നുണ്ട്. ഹോമി ഭാഭയെക്കുറിച്ചുള്ള പരാമര്‍ശം ഇക്കാര്യത്തിലെ ദുരൂഹത ശരിവെയ്ക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യം നിര്‍ഭാഗ്യകരമായിരുന്നു എന്നാണ് സിഐഎ ഉദ്യോഗസ്ഥന് പറയുന്നത്. ആ വിമാനത്തിന്റെ കാര്‍ഗോ യൂണിറ്റില്‍ ബോംബു വെച്ചിരുന്നു എന്നും പത്രപ്രവര്‍ത്തകനോട് റോബര്‍ട്ട് പറഞ്ഞതായും ടിബിആര്എന്നിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വിമാനാപകടങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതില്‍ പ്രശസ്തനായ ഡാനിയല്‍ റോഷെയാണ് എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇത്രകാലത്തിനു ശേഷം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: