പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷ ചടങ്ങുകള്‍ നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി, കീഴ്ശാന്തി ഗണേശന് പോറ്റി എന്നിവരും സഹമേല്ശാന്തിമാരും ചേര്‍ന്ന് നെല്ക്കതിര്ക്കറ്റകളുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ഗണപതി ഹോമത്തറയില് കതിര് കറ്റകള്‍ പൂജിച്ചു. പിന്നീട് ശ്രീകോവിലിനുള്ളില്‍ ഭഗവാന് സമര്‍പ്പിച്ചു പ്രത്യേക പൂജകള്‍നടത്തി. നെല്‍ക്കതിരുകള്‍ ശ്രീകോവിലില്‍ ചാര്‍ത്തിയശേഷം ഭക്തര്‍ക്ക് പ്രസാദമായും നല്കി.
അച്ചന്‍കോവിലിനടുത്ത് പമ്പിളി എന്ന സ്ഥലത്ത് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വയലില്‍ വിളയിച്ച നെല്ലാണ് നിറപുത്തരിക്കായി ഉപയോഗിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, മെമ്പര്‍മാരായ അജയ് തറയില്‍, കെ.രാഘവന്, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്നലെ നട അടച്ചു. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16ന് വീണ്ടും നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: