തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്ഐ അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് കാര്യവാഹ് രാജേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം രാവിലെ മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പോങ്ങുംമൂട്ടില്‍ കൊണ്ടുവന്നു.
തുടര്‍ന്ന് വന്‍ജനാവലി വിലാപയാത്രയായാണ് രാജേഷിന്റെ വസതിയായ കല്ലമ്പള്ളി വിനായകനഗറിലെ കുന്നില്‍ വീട് തിരുവാതിരയില്‍ 3.30 ഓടെ മൃതദേഹം എത്തിച്ചത്. വീട്ടിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ജനങ്ങളാണ് നാടിന്റെ അഭിമാനവും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്ന രാജേഷിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം നോക്കാതെ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട രാജേഷിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ അമ്മമാരുടെ വാവിട്ടുള്ള നിലവിളി അവിടെ കൂടി നിന്ന ആയിരങ്ങളുടെ കണ്ണുകള്‍ ഈറനണിയിച്ചു.
രാജേഷിന്റെ അമ്മ ലളിതകുമാരിയുടെയും അച്ഛന് സുദര്‍ശനന്റെയും ഭാര്യ റീനയുടെയും ഹൃദയം പൊട്ടിയുള്ള കരച്ചില് കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. മകന് ആദിത്യന് അച്ഛന് അന്ത്യചുംബനം നല്കിയ കാഴ്ച ഏവരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. വൈകിട്ട് 4.20 ഓടെ വീട്ടില്‍ നിന്ന് ശാന്തികവാടത്തിലേക്ക് രാജേഷിന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. നാടും നാട്ടാരും തങ്ങളുടെ പ്രിയ നേതാവിന് കണ്ണീര് പുഷ്പങ്ങള്‍ അര്‍പ്പിച്ച് വിട നല്‍കുകയായിരുന്നു.
തൈക്കാട് ശാന്തികവാടത്തിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാജേഷിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കാര്യകാരി സദസ്യന്‍ ആര്. സഞ്ജയന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സംഘടനാസെക്രട്ടറി എം. ഗണേശ്, ഒ. രാജഗോപാല്‍ എംഎല്‍എ, നേതാക്കളായ വി. മുരളീധരന്, അഡ്വ എസ്. സുരേഷ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 6.20 ന് അന്ത്യപ്രണാമം നല്‍കിയതോടെ രാജേഷിന്റെ ഭൗതികശരീരം ചിതയിലേക്കെടുത്തു. മകന് ആദിത്യന് ചിതയ്ക്ക് തീ കൊളുത്തിയതോടെ രാജേഷിനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
89 വെട്ടുകള്‍
സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ ശ്രീകാര്യം ഉപനഗരം കാര്യവാഹ് രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴുത്തിന് പുറകിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് പത്തോളം വരുന്ന സിപിഎം കൊലയാളികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേയ്ക്ക് സാധനം വാങ്ങാനെത്തിയതായിരുന്നു രാജേഷ്. ഈ സമയം കടയ്ക്കു മുന്നിലെത്തിയ അക്രമികള്‍ രാജേഷിനെ കടയില്‍ നിന്നു വലിച്ചിറക്കി വെട്ടുകയായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളിലും ഇന്‍ഡിഗോ കാറിലുമായാണ് അക്രമി സംഘം എത്തിയത്.
പത്ത് മിനിട്ടോളം റോഡില്‍ കിടന്ന രാജേഷിനെ ബിജെപി പ്രവര്‍ത്തകര്‍ എത്തിയാണ് പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: