കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മനോജിന്റെ കൊലപാതകത്തിന് പിന്നില്‍ മുസ്ലീംലീഗാണെന്നും പിണറായി വിജയന് ആരോപിച്ചു. മുസ്ലീംലീഗ് തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും മുന്‍പില്ലാത്ത വിധം ലീഗില്‍ പ്രത്യേക ക്രിമിനല്‍ സംഘം വളര്‍ന്നു വരികയാണെന്നും പിണറായി വിജയന് പറഞ്ഞു.
മനോജിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി തച്ചങ്ങാട്ട് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്. തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം. കരുണാകരനെ അക്രമിച്ച അതേ സംഘമാണ് മനോജിനെ കൊലപെടുത്തിയത്. മരണം സംഭവിക്കാന്‍ ശരീരത്തില്‍ ആഴത്തില്‍ മുറിവോ ക്ഷതമോ വേണമെന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇതു വ്യക്തമാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വഴിയില്‍ കാണുന്നവരെ മുഴുവന്‍ ലീഗുകാര്‍ തല്ലുകയാണ്. വടകരയിലേതുള്പ്പെടെ സിപിഎമ്മിന്റെ ഓഫിസുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മുന്‍പില്ലാത്ത വിധം മുസ്ലിം ലീഗില്‍ പ്രത്യേക ക്രിമിനല്‍ സംഘം വളര്‍ന്നു വരികയാണ്. തീവ്രവാദ സ്വഭാവമുള്ളവരാണ് ഇവര്‍. കാസര്‍കോട്ട് സമീപ നാളുകളുകളില് ഉണ്ടായ സംഭവങ്ങളില്‍ ഇതു പ്രകടമാണ്.
കാസര്‍കോട്ടെ സംഭവങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം അട്ടിമറിച്ചതും മാറാട് കേസിലെ അന്വേഷണത്തില്‍ നിന്നു സി.ബി.ഐയെ പിന്‍വലിച്ചതും ലീഗ് സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: