തിരുവനന്തപുരം: സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കേസുകളിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരത്ത് രാത്രിയില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ പോലീസിന്റെ വീഴ്ചയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്നത് നാണക്കേടാണ്. ബിജെപിയുടെ ഓഫീസിനു നേരെ രണ്ടാമതും ആക്രമണം ഉണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ആര്‍ജവം കാട്ടണം.
സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പോലീസിന് ഉണ്ടാകണം. സംഭവങ്ങള്‍ ഉണ്ടാകുന്ന സമയത്ത് അക്രമികള്‍ക്കു തുണനില്ക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. എസിമാരായ ബൈജു, ഗോപകുമാര്‍, സിഐ പൃഥ്വിരാജ്, എസ്ഐ സജികുമാര്‍ എന്നിവര്‍ ഗുരുതരമായ കൃത്യ വിലോപമാണ് കാട്ടിയത്. അവരുടെ പക്ഷപാതപരമായ സമീപനത്തില്‍ ബിജെപിക്ക് പ്രതിഷേധമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു.
വേദനിപ്പിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബിജെപിയും ആര്‍എസ്എസ്സും എല്ലാവിധ പിന്തുണയും നല്‍കും. കേരളത്തില്‍ സമാധാനം ഉണ്ടാകണം. സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക സംഘടനകള്‍ക്കും സ്വാതന്ത്ര്യം വേണം. അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനാസ്വാതന്ത്ര്യത്തിനൊപ്പം അഭിപ്രായസ്വാതന്ത്ര്യവും കേരളത്തില്‍ ഉണ്ടാകണം.
വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയണം. അക്രമത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തടയരുത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പിടികൂടാന്‍ കഴിയണം. തിരുവനന്തപുരത്ത് നിരവധി അക്രമങ്ങള്‍ ഉണ്ടായെങ്കിലും ആറ് എണ്ണത്തില്‍ മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. എല്ലാ ആക്രമണങ്ങളിലും എഫ്ഐആര്‍ ഇട്ട് കേസ്സെടുക്കണം.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിരപരാധിയായ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാരിനായില്ല. രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്കാന് തയ്യാറാകണം. കുമ്മനം ആവശ്യപ്പെട്ടു. ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: