കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന് ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു.
ദിലീപ് അഭിനയിച്ച പത്തോളം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സുനി എത്തിയിരുന്നതായുള്ള സൂചനയാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഈ സിനിമകളില്‍ ഒന്നില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനും അഭിനയിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാല്‍ കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞ മറുപടികളുമായി വൈരുധ്യമുണ്ടാവും. സൂചനകളുടെ അടിസ്ഥാനത്തില്‍ ദിലീപ് അഭിനയിച്ച സിനിമകളുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാരില്നിന്നു മൊഴിയെടുത്തതായും സൂചനയുണ്ട്.
സുനി എത്തിയ സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, കാവ്യയുടെ ഡ്രൈവറായി പള്‍സര്‍ സുനി രണ്ടു മാസക്കാലമായി ജോലി ചെയ്തിരുന്നുവെന്ന കാര്യത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തി വരികയാണ്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ആദ്യ ചോദ്യം ചെയ്യലില്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് കാവ്യ മൊഴി നല്‍കിയിരിക്കുന്നത്. ഇതു വിശ്വസിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയോടു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയേക്കുമെന്നാണ് ഇക്കാര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: