ഇരിട്ടി: കൊട്ടിഘോഷിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇരിട്ടി കൂര്‍ഗ്ഗ് വാലി റിവര്‍ വ്യൂ പാര്‍ക്കിന്റെ നിര്‍മ്മാണം ടൂറിസം വകുപ്പ് ഉപേക്ഷിച്ചു. അഞ്ച് കോടിയോളം രൂപ ചെലവില്‍ ഇരിട്ടി തളിപ്പറമ്പ് റോഡില്‍ തന്തോട് പാലത്തോട് ചേര്‍ന്നായിരുന്നു പാര്‍ക്ക് നിര്‍മ്മിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഉദ്ദേശിച്ചിരുന്നത്. പൂര്‍ണ്ണമായും പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള ഭൂമി എന്ന നിലയില്‍ പാര്‍ക്കിനു ജലസേചന വകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല. ഇതാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതില്‍ നിന്നും ഡിടിപിസി പിന്മാറാന് കാരണം എന്നാണറിയുന്നത്.
രണ്ടു വര്‍ഷം മുമ്പ് യുഡിഎഫ് ഗവര്‍മ്മെണ്ടിന്റെ കാലത്തായിരുന്നു പാര്‍ക്കിന്റെ പ്രവര്‍ത്തി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിനായി ഒരു കോടിരൂപയും അന്ന് അനുവദിച്ചിരുന്നു. പഴശ്ശി പദ്ധതിയുടെ പ്രദേശത്തു ജലസേചന വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ ഈ ഉദ്ഘാടനം അന്ന് തന്നെ വിവാദമായിരുന്നു. തുടര്‍ന്ന് യാതൊരുവിധ പ്രവര്‍ത്തിയും നടത്താന്‍ ഡിടിപിസിക്ക് ആയില്ല. പദ്ധതിയുടെ ഷട്ടര്‍ അടക്കുന്നതോടെ വെള്ളത്തില്‍ മുങ്ങുന്ന ഈ പ്രദേശത്ത് യാതൊരുവിധത്തിലും ഇത്തരം ഒരു പാര്‍ക്കിനു അനുമതി കൊടുക്കില്ല എന്ന് ജലസേചന വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിടിപിസി ഇപ്പോള്‍ ഈ പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: