കണ്ണൂര്‍: രാഷ്ട്രീയ കൊലക്കേസുകളില്‍ ശിക്ഷയഅനുഭവിക്കുന്ന സിപിഎം സഖാക്കള്‍ക്ക് സുഖവാസമൊരുക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. കൊലക്കേസുകളിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമ്പോഴും കീഴ്ഘടകങ്ങളുടെ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും വഴങ്ങിയാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റു ജയിലുകളില്‍ കഴിയുന്ന പ്രധാന പാര്‍ട്ടി തടവുകാരെയെല്ലാം കണ്ണൂരിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയതായാണ് സൂചന. പാര്‍ട്ടി അധികാരത്തിലെത്തിയിട്ടും വേണ്ട പരിഗണന ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി തടവുകാര്‍ക്കിടയിലും തടവുകാരുടെ കുടുംബങ്ങള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ടെന്നും ഇതിന് പരിഹാരമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് എല്ലാ സൗകര്യങ്ങളും നല്കി തടവുകാരുടേയും കുടുംബാംഗങ്ങളുടേയും പ്രീതിപിടിച്ചു പറ്റാമെന്ന തിരിച്ചറിവിന്റെ ഭാഗമാണ് പുതിയ നീക്കം.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഏതാനും ദിവസം മുമ്പ് എറണാകുളം സബ്ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഗൂഡാലോചനാക്കേസില്‍ പ്രതിപ്പട്ടികയിലുള്ള കേസാണ് കതിരൂര്‍ മനോജ് വധക്കേസ്. കൊലക്കേസിലെ മുഖ്യപ്രതിയും പി.ജയരാജന്റെ ഡ്രൈവറുമായിരുന്ന വിക്രമന് അടക്കമുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഉള്‍പ്പെട്ട ശിക്ഷയനുഭവിക്കുന്ന പ്രതികളെയടക്കം കണ്ണൂരിലേക്ക് മാറ്റാന്‍ ഉന്നതതല നീക്കം ആരംഭിച്ചതായാണ് സൂചന.
പ്രതികളുടെ ജയില്‍മാറ്റ ഹര്‍ജി സിബിഐ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡിജിപി പ്രത്യേക ഉത്തരവിലൂടെ മാറ്റം നടപ്പാക്കിയത്. നേരത്തേ കണ്ണൂരിലായിരുന്ന പ്രതികളെ സിബിഐ കോടതിയാണ് എറണാകുളത്തേക്ക് മാറ്റിയിരുന്നത്. 850 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ത്തന്നെ 1100 ലേറെ തടവുകാരുണ്ട്. പല പ്രമുഖ കേസുകളിലും ശിക്ഷയനുഭവിക്കുന്ന പാര്‍ട്ടി തടവുകാരില്‍ പലരും ജയില്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂരിലേക്ക് മാറ്റിയ കതിരൂര്‍ കേസ് പ്രതികളായ 16 പേരെയും ഒറ്റബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നതും ജയില്‍ മാറ്റം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ പരിഗണിക്കുന്നതിന് മറ്റ് ജയിലുകളിലെ അസൗകര്യവും തടവുകാരുടെ ബാഹുല്യവും ചൂണ്ടിക്കാട്ടുന്നതെങ്കിലും കണ്ണൂരില്‍ ഇപ്പോള്‍ തന്നെ തടവുകാര്‍ അധികമാണ്.
രാഷ്ര്ടീയക്കേസുകളില് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് കണ്ണൂരില്‍ വിഐപി പരിവേഷമാണ്. ഇവരെ കാണാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നായി ധാരാളം സന്ദര്‍ശകരെത്തുകയും ചെയ്യും. ബന്ധുക്കള്‍ അടക്കമുള്ള സന്ദര്‍ശകരുടെ സൗകര്യത്തിനായാണ് പാര്‍ട്ടി ഇടപെടലോടെ കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പൊതുവേദികളില്‍ കണ്ണൂരിലെ സിപിഎമ്മുകാരായ കൊലയാളികളെ തള്ളിപ്പറയുമെങ്കിലും പ്രതികള്‍ക്ക് സാധാരണ നിയമസഹായങ്ങള്‍ നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ്-വിചാരണാ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സിപിഎം നേതൃത്വം നേരിട്ടാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാരായ പ്രതികളെ പൂജപ്പുരയിലേയ്ക്കും വിയ്യൂരിലേക്കുമായി മാറ്റിയിരുന്നത്. ഇതേ പ്രതികളേയാണ് ഭരണസ്വാധീനം ഉപയോഗിച്ച് വീണ്ടും കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: