കോട്ടയം: കോട്ടയത്ത് ആർഎസ്എസ് -ബിജെപി നേതാക്കൾക്ക് നേരെ സിപിഎം ആക്രമണ ശ്രമം. ബിജെപി ജില്ലാ പ്രസിഡൻറ് എൻ. ഹരിയുൾപ്പെടെയുള്ളവരെ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിക്കാൻ ശ്രമിച്ചത്.
ആർഎസ്എസ് കോട്ടയം ജില്ലാ കാര്യാലയത്തിന് സമീപം വച്ചായിരുന്നു ആക്രമണ ശ്രമം.ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് ഹരി, സേവാ പ്രമുഖ് രാജേഷ്, എബിവിപി വിഭാഗ് കൺവീനർ കൃഷ്ണരാജ് എന്നിവരും എൻ. ഹരിക്കൊപ്പം ഉണ്ടായിരുന്നു.
തിരുനക്കരയിലെ ആർഎസ്എസ് കോട്ടയം വിഭാഗ് കാര്യാലയത്തിന് നേരെയും അക്രമണമുണ്ടായി. സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയത്. കുപ്പികളിൽ പെട്രോൾ നിറച്ച രണ്ട് ബോംബുകൾ കാര്യാലയത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ബോംബേറിൽ എട്ടോളം ജനൽചില്ലുകൾ തകർന്നു. തുടർന്നുള്ള കല്ലേറിൽ നിരവധി ഓടുകളും പൊട്ടി. കാര്യാലയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ലക്ഷ്യംവച്ച് ഒരു ബോംബ് വലിച്ചെറിഞ്ഞെങ്കിലും ഇത് പൊട്ടിയില്ല.
ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജർ സി.ബി. സോമന്റെ സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന ചുമതലയുള്ള സംഘപരിവാർ നേതാക്കൾ കാര്യാലയത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. നേതാക്കളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത അക്രമമായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്.
കോട്ടയത്തെ ആർഎസ്എസ്, ബിജെപി കാര്യാലയങ്ങൾക്ക് നേരെ ആക്രമണസാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ കെട്ടിടങ്ങൾക്ക് സംരക്ഷണം നൽകാൻ പോലീസ് തയ്യാറായില്ല. കാര്യാലയം സ്ഥിതിചെയ്യുന്ന തിരുനക്കരയിൽ പട്രോളിങ് പോലും പോലീസ് നടത്തിയില്ല. അക്രമത്തിന് സൗകര്യമൊരുക്കാൻ പോലീസ് കൂട്ടുനിന്നെന്ന ആക്ഷേപമുണ്ട്.
ഹർത്താൽ ദിനത്തിൽ കോട്ടയത്ത് ലാത്തിച്ചാർജ്ജ് നടത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുന്നതിന് ആവേശം കാണിച്ച ഉദ്യോഗസ്ഥർ വ്യാപക അക്രമം അഴിച്ചുവിട്ട സിപിഎം പ്രവർത്തകരിൽ ഒരാളെ പോലും പിടികൂടിയിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കണ്ണൂർ മോഡലിൽ അക്രമം വ്യാപിപ്പിച്ച് ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കാര്യാലയത്തിന് നേരെയുള്ള ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: