കേരളത്തില്‍ പിണറായി ഭരണം 14 മാസം പിന്നിടുമ്പോള്‍ ജനങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണങ്ങളിലേക്ക് തിരിയുന്നതാണ് കാണാനാവുക. കൊലപാതകങ്ങളും ചേരിപ്പോരുംകൊണ്ട് പൊറുതിമുട്ടിയ കണ്ണൂരിലെ ജനങ്ങള്‍ അവിടത്തെ മാര്‍ക്സിസ്റ്റ് നേതാക്കളെ ഒന്നടങ്കം തിരുവനന്തപുരത്തേക്ക് കയറ്റിവിട്ടു. അതുകൊണ്ടു തന്നെ തലസ്ഥാന നഗരത്തില്‍ ഭരണം മറയാക്കി സഖാക്കള്‍ പ്രത്യേകിച്ചും മാര്‍ക്സിസ്റ്റുകാര്‍ അക്രമം അഴിഞ്ഞാട്ട പരമ്പരയാണ് നടത്തുന്നത്.
തങ്ങളല്ലാതെ ഒരു പാര്‍ട്ടിയും ഉയര്ന്നുവരാതിരിക്കുവാനുള്ള കുത്സിത ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി ഓഫീസ് അടിച്ച് തകര്‍ത്തതും നേതാക്കളെ വധിക്കുവാന്‍ ശ്രമം നടത്തിയതും. ഒരു പാര്‍ട്ടിയും ചെയ്യരുതാത്ത മനുഷ്യത്വരഹിതമായ അഴിഞ്ഞാട്ടമാണ് കോര്പ്പറേഷന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ നടന്നത്.
പാര്‍ട്ടിക്കുവേണ്ടി നിലകൊണ്ട ടി.പി. ചന്ദ്രശേഖരന്റെ വിധി ഈ സഖാക്കള്‍ ഓര്‍ക്കുന്നത് നല്ലത്. സാധാരണ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ത്ത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കേരളഭരണം മുന്നോട്ടുകൊണ്ടുപോകാമെന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് തലസ്ഥാന നഗരിയിലും കേരളമൊട്ടാകെയും നിഷ്പക്ഷമതികളായവര്ക്ക് പോലും കാണാനാവുക. തങ്ങളുടെ പരിധിക്കുള്ളില്‍ അവരെ സംരക്ഷിക്കും, അല്ലാത്തവരെ തകര്‍ക്കും. അങ്ങനെ തകര്‍ക്കപ്പെട്ടവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പാര്‍ട്ടിയുടെ നിലപാടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുവാന്പോലും വാതുറക്കാനാവാത്ത അവസ്ഥയിലാണ് അണികള്‍.
ഭരണം കിട്ടി എട്ട് മാസം തികഞ്ഞപ്പോള്‍ തന്നെ സംസ്ഥാനത്ത് ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 18 കൊലപാതകങ്ങള്‍, സ്ത്രീപീഡനം 1100, സ്ത്രീകള്‍ക്കെതിരെ അക്രമം 3200, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആക്രമിക്കപ്പെട്ടത് 630 എന്നിങ്ങനെയായിരുന്നു. ഇതെല്ലാം ഇന്ന് വളരെ പഴയ കണക്കായി മാറിയിരിക്കുന്നു. ന്യൂനപക്ഷ വിധവകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചതിലൂടെയും മതകാര്യങ്ങളില്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നതിലൂടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മതംമാറ്റിയത് അസാധുവാക്കിയ കോടതിവിധിക്കെതിരെ ഹര്‍ത്താലും പ്രകടനങ്ങളും, കോടതിക്കെതിരെ മുദ്രാവാക്യങ്ങളും കൊലവിളികളും നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടുകള്‍ എടുത്തപ്പോഴും കേരളജനത ചേരിതിരിഞ്ഞ് കലാപം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്കുന്നതായേ തോന്നുകയുള്ളൂ.
സ്വന്തം പെങ്ങള്‍ക്ക് വിഷുക്കണിയായി കാണിച്ച മനുഷ്യന് മുഖ്യമന്ത്രിയായിട്ടുപോലും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുണ്ടായ ദുരനുഭവത്തിന് കേരള ജനത സാക്ഷികളാണ്. മഹിജയുടെ സമരത്തിന് പിന്തുണയുമായി ചെന്ന കെ.എം. ഷാജഹാനെ പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ ജയിലിലടച്ചതായി ആരോപണം ഉയര്‍ന്നുവന്നു. ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന കോടതിവിധിക്ക് പുല്ലുവില പോലും നല്‍കാതെ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചതും കോടതി സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങളും കേരള ജനതയ്ക്ക് മറക്കാനാകുമോ? മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാടും നടപടികളുമായി മുന്‍പോട്ടുപോയ ദേവികുളം സബ് കളക്ടറെയും മുഖം നോക്കാതെ നടപടികളുമായി നീങ്ങിയ വിജിലന്‍സ് ഡയറക്ടറെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതുകളാണ്.
നിയമങ്ങളോ ജനതാല്പ്പര്യങ്ങളോ അല്ല മുഖ്യം. മാര്‍ക്സിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങളാണ് പാലിക്കപ്പെടേണ്ടതെന്ന നിശ്ശബ്ദ ആജ്ഞകളാണിവ. കോടതികളും നിയമവ്യവസ്ഥയും ജനനന്മയും കാറ്റില്‍പ്പറത്തിയുള്ള കേരള ഭരണം സംസ്ഥാനത്തിന് ഭാരമായും സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകളുമായിട്ടാണ് തോന്നുന്നത്. തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റി പാര്‍ട്ടി കൂറു കാണിക്കുകയും ചെയ്യുന്നു. ഇ.പി. ജയരാജന്റെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയാക്കിയതും, പി.കെ. ശ്രീമതിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസില്‍ എംഡിയായി നിയമിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം. ജിഷ്ണു കേസില്‍ പി. കൃഷ്ണദാസിനോടു കാണിക്കുന്ന മൃദുസമീപനം, സ്ത്രീകള്‍ക്കെതിരെ പരസ്യമായി അപവാദ പ്രസംഗം നടത്തിയ മന്ത്രി മണിയെ സംരക്ഷിച്ചത് തുടങ്ങിയ സ്വജനപക്ഷപാതപരമായ സമീപനങ്ങള്‍ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുകയുണ്ടായി. ചിലതെല്ലാം വിവാദങ്ങളായി മാറുമ്പോള്‍ മാത്രം പിന്മാറ്റം.
2262 തടവുകാര്‍ സല്‍സ്വഭാവികളാണെന്ന ജയില്‍ എഡിജിപിയുടെ കണ്ടെത്തല്‍, അതില്‍ ടിപി കേസിലെ 11 കൊലയാളികള്‍, മദ്യദുരന്ത നായകന് മണിച്ചന്, കാരണവര്‍ കേസിലെ ഷെറിന്, ചന്ദ്രബോസ് കേസിലെ മുഹമ്മദ് നിഷാം എന്നിവരും ഉള്‍പ്പെട്ടുവെന്നത് തികച്ചും യാദൃച്ഛികമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പിന്നീട് ഉപസമിതി പുറത്തുവിടേണ്ട തടവുകാരുടെ എണ്ണം 1850 ആക്കി നിജപ്പെടുത്തുകയും കോടതി അനുമതിയോടെ മാത്രമേ സര്‍ക്കാരിന് ശിക്ഷായിളവ് നല്‍കാനാവൂ എന്ന കോടതിവിധി വരികയും ചെയ്തു.
തിരുവനന്തപുരത്തു ഇപ്പോള്‍ അരങ്ങേറുന്ന വീടുകളും പാര്‍ട്ടി ആഫീസുകളും ആക്രമിക്കുന്ന പരമ്പരയ്ക്ക് ശക്തി പകരുവാനാണ് ആയിരക്കണക്കിന് കൊടും തടവുപുള്ളികള്‍ക്ക് ശിക്ഷായിളവ് നിര്‍ദ്ദേശിക്കപ്പെട്ടത് എന്ന് വാര്‍ത്തകള്‍ക്കിടയില്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകും.
ലോകത്ത് നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണംപോലെ ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുത്തിയും പുലഭ്യം പറഞ്ഞ് ഭയപ്പെടുത്തി ഭരിക്കുന്ന രീതിയിലേക്ക് കേരള ഭരണം കൊണ്ടുപോകുന്നതായി സാധാരണ ജനങ്ങള്‍ ഭയപ്പെടുന്നു. ഭരണം പക്ഷപാതപരമാകുന്നതും അക്രമങ്ങള്‍ കൊടുമ്പിരികൊള്ളുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. സമൂഹത്തില്‍ വര്‍ഗീയത ഉയര്‍ത്തിവിടുകയും കലാപം സൃഷ്ടിക്കുകയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഭരണകക്ഷി സംസ്ഥാനത്ത് പയറ്റുന്നതെന്ന് വിശ്വസിക്കാവുന്ന തെളിവുകളാണ് ദിനംപ്രതി പുറത്തുവരുന്നത്.
കള്ളപ്പണം പെരുകിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിമോണിറ്റൈസേഷനെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ചും വ്യാജപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. കേരളത്തിലെ എണ്ണമറ്റ സഹകരണ ബാങ്കുകള്‍ നശിക്കുമെന്ന് കള്ളപ്രചാരണം നടത്തിയ സഖാക്കള്‍ക്ക് ഇപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടാണ്. കേന്ദ്ര സര്‍ക്കാരിനെ താറടിച്ചു കാണിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന വ്യാജേന നടപ്പാക്കുകയും ചെയ്യുന്നത് പിണറായി സര്‍ക്കാരിന്റെ കാപട്യം തുറന്നുകാട്ടുന്ന വസ്തുതകളാണ്.
മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും സ്വാശ്രയ കോളജ് രംഗത്തെ അഴിമതികള്‍ക്ക് ഓശാന പാടുകയും പാര്‍ട്ടിക്കാരോ അനുഭാവികളോ അല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം, കള്ളക്കേസുകള്‍ എന്നിവ വഴി മനോവീര്യം തകര്‍ക്കുക, ആരോഗ്യരംഗം കുത്തഴിഞ്ഞതുമൂലം പടര്‍ന്നുപിടിക്കുന്ന പനി മരണങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുക, കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയോടൊപ്പം സഞ്ചരിക്കുവാന്‍ ബിജെപി പ്രസിഡന്റിന് കാര്‍ നല്‍കുകയും അതിനുശേഷം പരിഹസിക്കുകയും ചെയ്യുന്ന കേരളഭരണം സംസ്ഥാനത്തെ ജനങ്ങളില്‍ ചേരിതിരിവ് രൂക്ഷമാക്കുകയും അക്രമവാസന വളര്‍ത്തുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
മുഖ്യമന്ത്രിയുടെ മകള്‍ക്കും പാര്‍ട്ടി സെക്രട്ടറിയുടെ മകനും വേണ്ടപ്പെട്ട ആര്‍പി ഗ്രൂപ്പിന് കോവളം കൊട്ടാരം വിട്ടുനല്‍കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യം വഞ്ചിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനിലയുടെ തകര്‍ച്ച നാള്‍ക്കുനാള്‍ അനുഭവവേദ്യമാകുന്നത് സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ മൂലമാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പാര്‍ട്ടിയല്ല, കേരളത്തിലെ ജനങ്ങളാണ് തെരഞ്ഞെടുത്തതെന്ന് മറക്കാതിരുന്നാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: