കൊച്ചി: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുറസ്സായ സ്ഥലത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നതു തടയാന്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും, എംപി, എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളുടേയും കൂട്ടായ ശ്രമം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിനി എന്‍പി ശ്രീമതി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മൃതദേഹങ്ങള്‍ തുറസായ സ്ഥലത്തു കത്തിക്കുന്നതു മൂലം പ്രദേശവാസികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഉള്‍ക്കാഴ്ചയോടു കൂടിയ നടപടിയുണ്ടാവണമെന്നു കോടതി പറഞ്ഞു. ഇതിനായി നഗരസഭ പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കണം. ആറ് മാസത്തിനുള്ളില്‍ കണ്ണൂര്‍ നഗരസഭ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരു ദിവസം എട്ട് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കഴിയുന്ന വൈദ്യുത ശ്മശാനം നിര്‍മ്മിച്ചെങ്കിലും മൃതദേഹങ്ങള്‍ തുറസായ സ്ഥലത്തു കത്തിക്കുന്നതു തുടരുകയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ 2011ല്‍ വീണ്ടും ഹര്‍ജി വന്നു. ചില സമുദായങ്ങള്‍ വൈദ്യുത ശ്മശാനം ഉപയോഗിക്കാനാവില്ലെന്നും മതപരമായ വിശ്വാസം അനുസരിച്ച് തുറസായ സ്ഥലത്തു തന്നെ മൃതദേഹം കത്തിക്കണമെന്നും നിലപാടെടുത്തതിനാലാണ് ഇതു തുടരേണ്ടി വന്നതെന്ന് നഗരസഭ അറിയിച്ചു.
തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ 60 വര്‍ഷമായി പയ്യാമ്പലത്ത് തുറസായ സ്ഥലത്ത് മൃതദേഹം കത്തിക്കുന്നെന്നും ഇതു പെട്ടെന്ന് തടഞ്ഞാല്‍ സമുദായ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി.
വൈദ്യുത ശ്മശാനം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമുദായ പ്രവര്‍ത്തകരും ഹൈക്കോടതിയിലെത്തി. തുടര്‍ന്നാണ് പ്രദേശവാസികളെ ബോധവത്കരിച്ച് ഇലക്ട്രിക് – ഗ്യാസ് ക്രിമറ്റോറിയങ്ങള് ഉപയോഗിക്കുന്നതു വഴി പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതുമായ തരത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: