തിരുവനന്തപുരം: ആര്‍എസ്എസ് ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎമ്മുകാരെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. കൊലപാതകികള്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് വാര്‍ത്താസമ്മേളനത്തില്‍ ആണയിട്ട് പറയുമ്പോഴും ഇവര്‍ സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നേര്‍ചിത്രങ്ങള്‍ സെക്രട്ടറിയുടെ വാദത്തെ ഖണ്ഡിക്കുന്നു.
പ്രധാനപ്രതിയും കൊലപാതകത്തിന്റെ ആസൂത്രകനുമായ മണിക്കുട്ടനും സഹായി വിജിത്തും ശ്രീകാര്യം ഇടവക്കോട് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകരാണ്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം നടത്തിയ മനുഷ്യച്ചങ്ങലയില്‍ ശ്രീകാര്യം ഭാഗത്തെ പ്രധാന കണ്ണികളായിരുന്നു മണിക്കുട്ടനും വിജിത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് വോട്ട് പിടിക്കുന്നതിലെ പ്രധാന പ്രചാരകരായിരുന്നു ഇരുവരും. ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതിന് കാപ്പ കേസിലെ പ്രതിയായിരുന്നു മണിക്കുട്ടന്.
കടകംപള്ളിയോടൊപ്പം വീടുവീടാന്തിരം വോട്ട് തേടുന്നതിന് ഇരുവരും കൂടെ ഉണ്ടായിരുന്നു. കൂടാതെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിലെ ഇവരുടെ പങ്കാളിത്തം, മന്ത്രിമാരുടെ പരിപാടിയിലെ സജീവ പങ്കാളിത്തം എന്നീ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചെക്കാലമുക്കിലെ സിഐടിയു യൂണിയന് തൊഴിലാളികളാണ് ഇവര്‍. കയറ്റിറക്കിന് പോകാറില്ലെങ്കിലും യൂണിയനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊലപാതകികള്‍ക്ക് ഒളിവില്‍ കഴിയാനും മറ്റും വേണ്ട സഹായം ചെയ്തു നല്കിയ കള്ളിക്കാട് പന്നിയോട് അരുണും സാജുവും സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇവര്‍ ഡിവൈഎഫ്ഐ യോഗങ്ങളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിനു ശേഷം പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വലയത്തിലുള്ളതാണ് അരുണും സാജുവും. ആനാവൂര്‍ നാഗപ്പനും പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന് നേതാക്കള്‍ ആണയിട്ട് പറയമ്പോഴും പോസ്റ്റുകളും ട്രോളുകളും ഇവരുടെ പാര്‍ട്ടി ബന്ധത്തിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: