കോട്ടയം: കോട്ടയം നഗരത്തിന്റെ സമാധന ജീവിതം ഇല്ലാതാക്കി സിപിഎം തേര്‍വാഴ്ച തുടരുന്നു. പുലര്‍ച്ചേ ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടു. ബിജെപി ജില്ലാ പ്രസിഡന്റെ് എന്‍.ഹരിയ്ക്ക് നേരെ വധ ശ്രമമുണ്ടായി. പ്രസിഡന്റ് സഞ്ചരിച്ച വാഹനത്തെ മുഖം തൂവാലകൊണ്ട് മറച്ച പത്തംഗസംഘം പിന്തടുരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തിരുനക്കരയ്ക്ക് സമീപമായിരുന്നു സംഭവം. ജില്ലാ പ്രസിഡന്റിനൊപ്പം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എസ്. ഹരികുമാര്‍, എബിവിപി വിഭാഗ് കണ്‍വീനര്‍ കൃഷ്ണരാജ് എന്നിവര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.
ഇന്നലെ പുലര്‍ച്ചേ രണ്ടരയോടെ സംഘമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. കുപ്പികളില്‍ പെട്രോള്‍ നിറച്ച രണ്ട് ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. ബോബേറില്‍ എട്ടോളം ജനല്‍ചില്ലകള്‍ തകര്‍ന്നു. തുടര്‍ന്നുള്ള കല്ലേറില്‍ നിരവധി ഓടുകളും പൊട്ടി.
ആര്‍എസ്എസിന്റെ ജില്ലയിലെ പ്രമുഖ കാര്യാലയമാണ് തിരുനക്കരയിലേത്. വ്യാപകമായി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലും കാര്യാലയത്തിന് പോലീസ് സംരക്ഷണം കൊടുത്തില്ല. പകരം അക്രമം നടത്താനുള്ള സൗകര്യം പോലീസ് ഒരുക്കി കൊടുക്കുകയായിരുന്നു. സംഭവം അറിയിക്കാന്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിളിച്ചിട്ട് അരമണിക്കൂറോളം ഫോണ്‍ എടുത്തില്ലെന്ന പരാതിയുമുണ്ട്. പോലീസിന്റെ ഈ നിഷ്ക്രിയത്വത്തിനെതിരെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ജില്ലാപോലീസ് മേധാവിയെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചു.
കാര്യാലയത്തിനും നേതാക്കള്‍ക്കും നേരെ വീണ്ടും ആക്രമണം നടത്താന്‍ സിപിഎം പദ്ധതിയിട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന സംഭവവും ഇന്നലെ വൈകിട്ട് നടന്നു. ആറ് മണിയോടെ ബൈക്കുകളില്‍ കാര്യാലയം ലക്ഷ്യമാക്കി 15 അംഗ സംഘം എത്തി. ഗ്രാന്റ് കോളേജിന് സമീപം കേന്ദ്രീകരിച്ചതിന് ശേഷമാണ് സംഘം വന്നത്. ഇവരെ കാര്യാലയത്തിലുണ്ടായിരുന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അവരെ വിരട്ടിയോടിച്ചു. ഇവര്‍ തിരിഞ്ഞോടുന്നതിനിടെയില് രണ്ട് പേര് പോലീസിന്റെ പിടിയിലായി. നാല് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായാറാഴ്ച വൈകിട്ട് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരുവാതുക്കല്‍, അമ്പലക്കടവ് എന്നിവടങ്ങളിലെ ബിജെപിയുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. അയര്‍ക്കുന്നത്ത് ഞായറാഴ്ച രാത്രി വാഹനങ്ങള്‍ക്കു നേരെ അക്രമം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: