കോട്ടയം: കോട്ടയത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ്എന്‍.ഹരി. തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍എസ്എസ്. കാര്യാലയത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചതും ഇന്നലെ ഹര്‍ത്താലിനോടനുബന്ധിച്ച് ആര്‍എസ്എസ് സംസ്ഥാന നേതാവിനെ പൊതുജനമദ്ധ്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് അതിക്രൂരമായി മര്‍ദ്ദിച്ചതും പോലീസ് ഒത്താശയോടെ സിപിഎം നടത്തുന്ന നരനായാട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
നീതി ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പ് ബിജെപി-സംഘപ്രവര്‍ത്തകരെ വേട്ടയാടുകയാണ്. നിരപരാധികളായ 13 സംഘപരിവാര്‍ നേതാക്കളെ റിമാന്റിലാക്കിയ പോലീസ്, അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി, സംഘപരിവാര്‍ ഓഫീസുകള്‍ക്ക് നേരെ ആസൂത്രിത അക്രമം നടത്തുന്നു. അക്രമത്തിനിരയായ ആര് എസ്എസ് കാര്യാലയത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ് തയ്യാറായിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. സിപിഎം നേതൃത്വം നടത്തുന്ന കൊലവിളി അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണം. സാധാരണക്കാരുടെ ജീവനും സ്വത്തിനും സൈ്വര്യ ജീവിതത്തിനും ഭീഷണിയായി മാറിയ സിപിഎം നേതൃത്വത്തെ നിലക്കു നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: