തിരുവനന്തപുരം: ബിജെപി- ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിനു മുന്നോടിയായുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും യോഗതീരുമാനം റിപ്പോര്‍ട്ടു ചെയ്യാനും എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തികച്ചും നിര്‍ഭാഗ്യകരവും അവഹേളനപരവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പൊതു അറിയിപ്പുണ്ടായതുപ്രകാരം വാര്‍ത്ത തേടിയെത്തിയതാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ അനധികൃതമായി കടന്നുകയറുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്തിട്ടില്ല. വാര്‍ത്ത തേടിയെത്തുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ സ്വാഭാവിക രീതിയും അവകാശവുമാണ്. അതിന് ആരും ക്ഷണിക്കേണ്ടതില്ല. കേരളം കാത്തിരിക്കുന്ന പ്രധാന യോഗത്തിന് മുഖ്യമന്ത്രിയെത്തുന്നതിന്റെ ദൃശ്യം പകര്ത്തുകമാത്രമായിരുന്നു ക്യാമറാമാന്മാരുടെ ഉദ്ദേശ്യം. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ സ്വകാര്യതയെ ബാധിക്കുന്നതല്ല.
യോഗത്തിന് അകത്തേക്ക് ആരും അതിക്രമിച്ചു കടന്നുകൂടാനും പോകുന്നില്ല. എല്ലാത്തരം ഉന്നത നേതൃയോഗങ്ങളുടെയും തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നതും വാര്‍ത്ത നല്‍കുന്നതും ഏറ്റവും സാധാരണമായ കാര്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിച്ചത് അവഹേളനമായി.
യോഗം റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ലായിരുന്നെങ്കില്‍ അത് നേരത്തെ അറിയിക്കുകയും മാധ്യമങ്ങള്‍ വന്നപ്പോള്‍ തന്നെ കാര്യം പറയുകയും വേണമായിരുന്നു. എന്നിരിക്കെ ഇത്രയും പ്രകോപനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് ഖേദകരമാണ്. പ്രസ് സെക്രട്ടറി മുഖാന്തിരമോ മറ്റ് ഉദേ്യാഗസ്ഥര്‍ മുഖേനയോ മാധ്യമപ്രവര്‍ത്തകരെ മാന്യമായി മാറ്റി നിര്‍ത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ.
മാധ്യമ സാക്ഷരത ഏറെയുള്ള കേരളത്തിലെങ്കിലും ഹൃദ്യമായ ജനാധിപത്യസൗഹൃദം വാര്‍ത്താശേഖരണത്തിലും റിപ്പോര്‍ട്ടിങിലും നിലനില്‍ക്കേണ്ടതുണ്ട്. സാധാരണപ്പെട്ട വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാക്കുന്ന സമീപനം ജനനായകര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍, ഇത്തരം അവഹേളനങ്ങള്‍ ഈ തൊഴില്‍ മേഖലയെ എവിടെയും സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതിയാവും. ഇത് ഒഴിവാക്കപ്പെടണം.
മുഖ്യമന്ത്രി ഇത് തിരിച്ചറിയണം, തിരുത്താന്‍ തയ്യാറാവണം. പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തുറന്നുപറയണമെന്നു കെയുഡബ്ല്യുജെ പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: