ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തില്‍ സിപിഎം വീഴ്ചവരുത്തി. ഇതേ തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥി ബികേഷ് ഭട്ടാചാര്യയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഉറപ്പായി.
ബംഗാള്‍ സിപിഎമ്മില്‍ പുതിയ ചോരിപ്പരും ആരംഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരിയെ മത്സരിപ്പിക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കാരാട്ട് പക്ഷം ഇടപെട്ട് തടഞ്ഞിരുന്നു. കാരാട്ട് പക്ഷത്തിന് മറുപടി നല്കാന് സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണത്തില്‍ നേതാക്കള്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയതായാണ് ആക്ഷേപം.
നാമനിര്‍ദ്ദേശ പത്രികക്കൊപ്പമുള്ള അധിക സത്യവാങ്മൂലം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തതാണ് പത്രിക തള്ളാന്‍ കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ജൂലൈ 28ന് വൈകുന്നേരം മൂന്ന് മണിവരെയാണ് സമയം അനുവദിച്ചിരുന്നത്. ബംഗാളില്‍ നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം തെരഞ്ഞെടുപ്പ്. അഞ്ചെണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനായാസം ജയിക്കും. കോണ്‍ഗ്രസ്സിനോ സിപിഎമ്മിനോ ഒറ്റക്ക് ഒരാളെപ്പോലും ജയിപ്പിക്കാനാകില്ല.
കാലാവധി അവസാനിക്കുന്ന യച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. യച്ചൂരിയെ മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം പ്രമേയം പാസാക്കി കേന്ദ്രനേതൃത്വത്തിന് അയച്ചു. എന്നാല്‍ ഇത് പിണറായി വിജയനെ മുന്‍നിര്‍ത്തി കാരാട്ട് പക്ഷം വെട്ടി. കേന്ദ്രകമ്മറ്റിയിലെ വോട്ടെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായ യച്ചൂരി ദയനീയമായി പരാജയപ്പെട്ടു.
കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി മത്സരിക്കേണ്ടെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ അഭിപ്രായം. മമതയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന നിലപാടിലാണ് യച്ചൂരിക്കൊപ്പമുള്ള ബംഗാള്‍ ഘടകം. കോണ്‍ഗ്രസ് പിന്തുണയെ എതിര്‍ത്ത കാരാട്ടിനും കേരള ഘടകത്തിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെത്തന്നെ ജയിപ്പിച്ച് തിരിച്ചടി നല്‍കാനാണ് യച്ചൂരി പക്ഷം നീക്കം നടത്തുന്നത്. എന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ബലിയാടാക്കിയതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം രംഗത്തുണ്ട്.
പത്രികാസമര്‍പ്പണ വേളയില്‍ത്തന്നെ പിഴവ് ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അവസരമുണ്ടായിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ല. മാസങ്ങളോളം ആശയക്കുഴപ്പവും വിഭാഗീയതയും ഉയര്‍ത്തിയാണ് യച്ചൂരി വിഷയം അവസാനിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. സംഭവം നാണക്കേടായതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായി സ്വീകരിച്ച നടപടിയില്‍ തങ്ങളെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് തൃണമൂലും ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: