ന്യൂദല്‍ഹി: ഭീകരാക്രമണക്കേസ് പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ഇന്നുമുതല്‍ 14 വരെ മദനിക്ക് കേരളത്തില്‍ കഴിയാം. സന്ദര്‍ശനത്തിന്റെ മുഴുവന്‍ സുരക്ഷാ ചെലവുകളും മദനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
സുരക്ഷാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് മദനി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ തുടരാന്‍ നേരത്തെ ബംഗളുരു എന്‍ഐഎ കോടതി മദനിക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആഗസ്ത് ഒമ്പതിന് തലശ്ശേരി നഗരസഭാ ടൗണ്‍ ഹാളിലാണ് വിവാഹം. ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയായ മദനി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബംഗളുരുവില്‍ ചികിത്സയിലാണ്.
അമ്മയെ സന്ദര്‍ശിക്കാന്‍ ആഗസ്ത് ഒന്നു മുതല്‍ ഏഴ് വരെ കേരളത്തില്‍ തുടരാന്‍ മദനിക്ക് എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു. മകന്റെ വിവാഹത്തിലും ശേഷമുള്ള സല്‍ക്കാരത്തിലും പങ്കെടുക്കാന്‍ ഏഴു മുതല്‍ 14 വരെയാണ് സുപ്രീംകോടതിയുടെ അനുമതി. സംരക്ഷണം കര്‍ണാടക സര്‍ക്കാരിന്റെ ചുമതലയാണെന്നും ചെലവ് സംസ്ഥാനം വഹിക്കണമെന്നുള്ള മദനിയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി.
പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനാണ് സുരക്ഷയെന്ന് കോടതി പറഞ്ഞു. സുരക്ഷ കേരള പോലീസ് നല്‍കുമെന്ന അഭിഭാഷകന്റെ വാദത്തെ കര്‍ണ്ണാടകം എതിര്‍ത്തു. മദനിയോട് സഹാനുഭൂതിയുള്ള കേരള സര്‍ക്കാരിന്റെ പോലീസിന്റെ സുരക്ഷ വേണ്ടെന്നായിരുന്നു കര്‍ണ്ണാടകത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: