കോഴിക്കോട്: മിഠായിത്തെരുവില്‍ കച്ചവട സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചി മുറി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലാ പഞ്ചായത്തു ഹാളില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗം അഡ്വ. എം.എസ്. താര. സ്ത്രീ തൊഴിലാളികളുടെ പ്രാഥമിക സൗകര്യങ്ങള്‍ പരിഗണിച്ചുവേണം നവീകരണം പൂര്‍ത്തിയാക്കാന്‍. പൊതു ഇടങ്ങളില്‍, ബസ് സ്റ്റാന്റുകളില്‍, വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും അവര്‍ പറഞ്ഞു.
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കും.
മരിച്ച മകന്റെ നിരാലംബയായ ഭാര്യക്കും മക്കള്‍ക്കും സ്വത്തില്‍ ഓഹരി നല്കാന് തയ്യാറാവാത്ത വൃദ്ധയായ അമ്മയ്ക്കെതിരെ ലഭിച്ച പരാതിയില്‍ മറ്റ് മക്കളോട് കൂടിയാലോചിച്ച് സ്വത്ത് നല്കുന്ന കാര്യത്തില്‍ ധാരണയിലെത്തി അടുത്ത സിറ്റിങില്‍ ഹാജരാകാന്‍ കമ്മീഷന് നിര്‍ദേശം നല്കി. 65 സെന്റ് സ്ഥലത്തിന്റെ ഉടമയാണ് എതിര്‍കക്ഷിയായ സ്ത്രീ. പരാതിക്കാരിയും മക്കളും വാടക വീട്ടിലാണ് താമസിക്കുന്നത്.
ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആറ് കേസുകളില്‍ കക്ഷികള്‍ ഹാജരാവാത്തതിനാല്‍ പൊലീസില്‍ അറിയിച്ച് പ്രതികളെ വരുത്താന്‍ നടപടിയെടുക്കുമെന്ന് കമ്മീഷന് അംഗം പറഞ്ഞു.
ദാമ്പത്യ-കുടുംബ പ്രശ്നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, എന്നിവയാണ് കമ്മീഷന് മുമ്പാകെ വന്ന പരാതികളില്‍ ഭൂരിഭാഗവും അവര്‍ പറഞ്ഞു. കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ പോലീസ് സഹായത്തോടെ തെളിവെടുപ്പിന് എത്തിക്കും. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഘട്ടത്തിലാണ് കമ്മീഷന് മുമ്പാളെത്തുന്നത്. പല പരാതികളിലും കോടതി നടപടി നിലനില്‍ക്കുന്നതിനാല്‍ തീര്‍പ്പു കല്പ്പിക്കാനാകുന്നില്ല.ഇന്നലെ ആകെ 70 പരാതികളാണ് പരിഗണിച്ചത്. 27 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. 11 പരാതകളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആര്‍ഡിഒ, റവന്യൂ അധികൃതര്‍ എന്നിവരില്‍ നിന്നു നാലു പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നു പരാതികളില്‍ കൗണ്‍സലിംഗ് നിര്‍ദ്ദേശിച്ചു. ആറു പരാതികളില്‍ ഇരു വിഭാഗവും ഹാജരായിട്ടില്ല. 19 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
വനിതാ കമ്മീഷന് അംഗം അഡ്വ. എം. താര, അഭിഭാഷക പാനലിലെ എ.ജമിനി, ബീന സുകുമാരന്‍, വനിതാ സെല്‍ എസ്ഐ ജമീല എ. കെ, സിപിഒ റജീന പി.കെ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: