പത്തനംതിട്ട: നിലവിലുള്ള റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ 7 ലക്ഷത്തിലധികം അനര്‍ഹ കുടുംബങ്ങള്‍ കണ്ടെത്തിയതിനാല്‍ പട്ടിക പൂര്‍ണ്ണമായും റദ്ദാക്കി, മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി, ഭവന സന്ദര്‍ശന സര്‍വ്വേയിലൂടെ പുതിയ മുന്‍ഗണനാപട്ടിക തയ്യാറാക്കണമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് ആവശ്യപ്പെട്ടു.
നിലവിലുള്ള പട്ടികയില്‍ നിന്ന് ഒരാളെ ഒഴിവാക്കിയാല്‍ മാത്രമേ മറ്റൊരാളെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. അര്‍ഹരായ 8 ലക്ഷം കുടുംബങ്ങള്‍ പുറത്തു നില്ക്കുന്നു. വിദേശത്തു ജോലിയുള്ള 22 ലക്ഷം മലയാളികള്‍ കൈവശപ്പെടുത്തിയ അനര്‍ഹ കാര്‍ഡുകള്‍ കണ്ടെത്തണം. കാര്‍ഡ് ഉടമകള്ക്കെതിരേയല്ല വേണ്ടത്ര പരിശോധന നടത്താതെ അനര്‍ഹര്‍ക്കു മുന്‍ഗണനാ കാര്‍ഡുകള്‍ നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.
രണ്ടുരൂപ അരി പദ്ധതിയില്‍ തെരഞ്ഞടുക്കപ്പെട്ട 1.4 കോടി ജനങ്ങളില്‍ 15 ലക്ഷവും അനര്‍ഹരാണ്. എ.എ.വൈ. പദ്ധതിയിലെ പട്ടിക 10 വര്‍ഷങ്ങള്‍ക്കു മുന്‍പു തയ്യാറാക്കിയതാണ്. ഈ പട്ടികയിലുള്ള നിരവധി വ്യക്തികള്‍ മരണപ്പെട്ടിട്ടുണ്ട്. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം 16,000 മുതല്‍ 47,000 രൂപ വരെ മാസവേതനം നല്കാന് തീരുമാനം എടുത്തുവെങ്കിലും ഉത്തരവിറക്കാതെ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടു പോകുകയാണ്.
ഓണത്തിനുമുമ്പ് ഉത്തരവിറക്കുകയും, 5 മാസത്തെ കമ്മീഷന് കുടിശിക നല്‍കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബര്‍ 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. ബാലനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: