കട്ടപ്പന(ഇടുക്കി): തൊട്ടിലില്‍ ആട്ടുന്നതിനിടെ കരഞ്ഞ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തല കതകില്‍ ഇടിപ്പിച്ച് കൊന്ന സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. മരിയാപുരം പൂതക്കുഴിയില്‍ അനില്‍ (41) ആണ് പിടിയിലായത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇടുക്കി പോലീസ് അറയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച വൈകിട്ട് പ്രതി ജോലി കഴിഞ്ഞ് വന്നപ്പോള്‍ ഭാര്യ ഗ്രീഷ്മ കാപ്പി നല്‍കിയില്ലെന്നാരോപിച്ച് വഴക്കുണ്ടായി. വീട്ടില്‍ നിന്ന് പുറത്ത് പോയ അനില്‍ രാത്രി ഏഴ് മണിയോടെ മടങ്ങിയെത്തിയപ്പോള്‍ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. വീണ്ടും കാപ്പി ആവശ്യപ്പെട്ട അനിലിനോട് കുഞ്ഞിന്റെ കരച്ചില് മാറട്ടെയെന്ന് ഗ്രീഷ്മ പറഞ്ഞതോടെ വഴക്ക് രൂക്ഷമായി.
ഇതിനിടെ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി അടുക്കളയിലേയ്ക്ക് പോയ ഭാര്യയുടെ പിന്നാലെയെത്തി വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ അനില്‍ ആവശ്യപ്പെട്ടതോടെ പ്രാണഭയത്തോടെ ഗ്രീഷ്മ ഇറങ്ങിപ്പോയി. ഈ സമയം തൊട്ടിലില്‍ കിടന്ന കുഞ്ഞ് വാവിട്ട് കരയുകയായിരുന്നു. ആദ്യം അനില്‍ തൊട്ടില് ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചില് ഉച്ചത്തിലായി. ദേഷ്യം മൂത്ത അനില്‍ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കാല്‍ത്തള തൊട്ടിലില്‍ ഉടക്കി.
ഇതില്‍ കലിപൂണ്ട ഇയാള്‍ കുഞ്ഞിനെ തൊട്ടിലിലേക്ക് തിരികെ ഇട്ട ശേഷം തൊട്ടില് ശക്തിയായി മരക്കതകിന്റെ പാളിയില്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തലയോട്ടിയ്ക്ക് പൊട്ടല്‍ വീണു. ഈ സംഭവം അനിലിനെക്കൊണ്ട് തന്നെ ഇടുക്കി പോലീസ് വിശദമായ ചോദ്യം ചെയ്യലില്‍ പറയിച്ചു. കുരുന്നിനെ ഭാര്യ കൊലപ്പെടുത്തിയെന്നും ഭാര്യയ്ക്ക് മനോരോഗമാണെന്നുമാണ് അനിലും ബന്ധുക്കളും ആദ്യം പ്രചരിപ്പിച്ചത്.
സംഭവത്തിന് ശേഷം ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങിയ കുഞ്ഞുമായി അനില്‍ ബന്ധുക്കളെയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. എന്നാല്‍ ഇവിടെ വച്ച് കുട്ടി മരിച്ചു. താന്‍ പുറത്തേയ്ക്ക് പോയ സമയം ഗ്രീഷ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പഞ്ചായത്തിലെ സ്വീപ്പറായ ഭാര്യയ്ക്ക് ജോലിക്കു പോകുന്നതിന് തടസമായതാണ് കുഞ്ഞിനെ കൊലപ്പെടുത്തുവാന്‍ കാരണമെന്നും മുന്‍പ് രണ്ട് പ്രാവശ്യം കുഞ്ഞിനെ അപായപ്പെടുത്തുവാന്‍ ഭാര്യ ശ്രമിച്ചിരുന്നതായും, ഭാര്യയ്ക്ക് മാനസികരോഗമുഉള്ളതായും ഇയാള്‍ കഥയുണ്ടാക്കി.
ആദ്യം പോലീസ് ഈ കഥയ്ക്ക് പിന്നാലെ പോയെങ്കിലും സാഹചര്യ തെളിവുകള്‍ അനിലിന്റെ കള്ളക്കഥ പൊളിച്ചു. ഇരുവരുടേയും രണ്ടാമത്തെ വിവാഹബന്ധമാണിത്. പെണ്‍കുഞ്ഞ് പിറന്നതില്‍ അനിലിന് ദേഷ്യമുണ്ടായിരുന്നു. പലപ്പോഴും കുഞ്ഞിനെ എവിടെങ്കിലും കൊണ്ടുപോയി കളയാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: