തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി (34) ന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. ഇതോടെ പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിഞ്ഞു. രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന തരത്തില്‍ സിപിഎം പ്രചാരണം അഴിച്ചുവിട്ടിരുന്നു.
കേസില്‍ പിടിയിലായ ഒന്നാംപ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന കോടിയേരിയുടെ വാദത്തെ പൂര്‍ണമായും തള്ളുന്ന തരത്തിലാണ് പോലീസിന്റെ എഫ്ഐആര്‍. ശ്രീകാര്യത്തിനു സമീപമുള്ള പാനച്ചക്കുന്ന് കോളനിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആര്‍എസ്എസ് കാര്യവാഹായ രാജേഷ് ഈ സംഘര്‍ഷത്തില്‍ ബിജെപിക്കൊപ്പമായിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം രാജേഷിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ഒന്നാംപ്രതി മണിക്കുട്ടനടക്കം ആറു പേര് ചേര്‍ന്നാണ് കൊലനടത്തിയതെന്നും അഞ്ചു പേര് സഹായിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. കൊലപാതകം അടക്കം പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രതികളാരും സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ പ്രവര്‍ത്തകരാണെന്ന് എഫ്ഐആറിലില്ല. മേല്‍വിലാസം അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജേഷിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച രാത്രിയാണ് ഏഴു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം കാട്ടാക്കടയിലേക്ക് മുങ്ങിയ പ്രതികളെ പുലിപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ സാഹസികമായാണ് പോലീസ് കീഴടക്കിയത്. മുഖ്യപ്രതിയും ആസൂത്രകനുമായ കരുമ്പുക്കോണം കോളനിയിലെ മണിക്കുട്ടന്, വിജിത്ത്, എബി, വിപിന്‍, ഷൈജു, മോനി, സാജു, അരുണ്‍, ഗിരീഷ്, മനോജ്, രാജേഷ്, മഹേഷ്, പ്രമോദ് എന്നിവരാണ് പിടിയിലായത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: