ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 31 പേര് മരിച്ചു. നിരവധി പേരെ കാണാതായി. മൂന്ന് അഗ്നിശമന സേനാംഗങ്ങളും മരിച്ചവരില്‍പെടും. സംസ്ഥാനത്ത് വെള്ളിയാഴ്ച ആരംഭിച്ച മഴ തുടരുകയാണ്. ഉത്തരകാശി, ചമോലി തുടങ്ങിയ ജില്ലകളിലാണ് വെള്ളപ്പൊക്കക്കെടുതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. നൂറുകണക്കിനാളുകള്‍ ഭവനരഹിതരായി.
സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബദരിനാഥ്, ചാര്‍ധാം, കേദാര്‍നാഥ് തീര്‍ത്ഥയാത്രകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലും പ്രളയവുംമൂലം നൂറുകണക്കിന് തീര്‍ഥാടകര്‍ ഗംഗോത്രി മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി.റോഡുകള്‍ ഒലിച്ചുപോയിട്ടുണ്ട്. കരംപ്രയാഗില് വീടു തകര്‍ന്നു വീണ് രണ്ടു കുട്ടികള്‍ മരിച്ചു.പൊക്രിയയില് ഒരു കുട്ടി ഒലിച്ചുപോയി.ബദരീനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ഹൈവേ മണ്ണിടിച്ചില്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഉത്തരാക്ഷി,ചമോലി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടെ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ഗംഗാരി എന്ന സ്ഥലത്തുവെച്ചാണ് മൂന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ മരിച്ചത്. ഗംഗയും ഭാഗീരഥി നദിയും കരകവിഞ്ഞൊഴുകുകയാണ്. നദീതീത്തുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീരില്‍ പ്രളയത്തില്‍ ഒരാള്‍ മരിച്ചു. 27 പേരെ കാണാതായി. കാത്വ, ജമ്മു ജില്ലകളില്‍ കുടുങ്ങിക്കിടന്ന 22 പേരെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെനാബ്, തവി, ഉഝ്, ബസന്തര്‍ നദികള്‍ അപകടനില കവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിലെ മണാലി പ്രദേശം ഒറ്റപ്പെട്ടു.
ഒഡിഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും ആന്ധ്രപ്രദേശിന്റെ തീരങ്ങളും മഴക്കെടുതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: