തിരുവനന്തപുരം: ഗവര്‍ണറുടേയും കേന്ദ്ര സര്‍ക്കാരിന്റേയും സമ്മര്‍ദത്തിനു വഴങ്ങി സമവായത്തിന്റെ വഴിയിലേക്ക് ഇറങ്ങി വന്ന സര്‍ക്കാര്‍ നിലവിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള നീക്കത്തിനു മുന്‍കൈയെടുക്കുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗവും ഉഭയകക്ഷി സമാധാന ചര്‍ച്ചകളും നടത്താനാണ് തീരുമാനം. ബിജെപി, ആര്‍എസ്എസ്, സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ആറിന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നിനാണ് യോഗം. കണ്ണൂരും തിരുവനന്തപുരത്തും കോട്ടയത്തും സമാധാന ചര്‍ച്ചകളും നടത്തും.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. ഒരുതരത്തിലുമുള്ള അക്രമണങ്ങള്‍ ഉണ്ടാകരുത്. നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍, സംഘടനകളുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവ ആക്രമിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് അണികളെ ബോധവത്ക്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തും ചില സംഭവങ്ങള്‍ ഉണ്ടായി.
കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ചതും ബിജെപി ഓഫീസ് ആക്രമിച്ചതും അപലപനീയമാണ്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇത്തരം ആക്രമണങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കുവാന് വേണ്ട നടപടി സ്വീകരിക്കണമെന്നും താഴെ ത്തട്ടിലേക്ക് സമാധാനാന്തരീക്ഷം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: