തളിപ്പറമ്പ്: തളിപ്പറമ്പിലെ ഡോക്ടറായിരുന്ന പരേതനായ ക്യാപ്റ്റന്‍ കുഞ്ഞമ്പുനായരുടെ മകന് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ച വ്യക്തമായ തളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതോടെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. പയ്യന്നൂരിലെ അഭിഭാഷക ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവര്‍ക്ക് സംഭവത്തിലുള്ള പങ്കാളിത്തം സംബന്ധിച്ച നിര്‍ണായക തെളിവുകളാണ് ഡിവൈഎസ്പി കെ. വി.വേണുഗോപാല്‍, പയ്യന്നൂര്‍ സിഐ എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ലഭിച്ചത്.
ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി അഭിഭാഷകയും ഭര്‍ത്താവും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തിരക്കഥയിലെ വിള്ളലുകള്‍ മുഴുവന്‍ കണ്ടെത്താന്‍ കഴിഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് രജിസ്ട്രേഷന് നടത്തിക്കാനായിരുന്ന സംഘത്തിന്റെ പദ്ധതി. എന്നാല്‍ പയ്യന്നൂരില്‍ കൊണ്ടുവരും വഴി ബാലകൃഷ്ണന് മരണമടഞ്ഞു. ഇതേ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെത്തിച്ചു. തന്റെ വല്ല്യമ്മയുടെ മകനാണ് മരണമടഞ്ഞ ബാലകൃഷ്ണനെന്ന് കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്കി എഫ്ഐആര്‍ എടുപ്പിച്ചിരുന്നു. ഈ എഫ്ഐആര്‍ വെച്ചാണ് കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുമായി പയ്യന്നൂരിലെത്തിയപ്പോഴാണ് ബാലകൃഷ്ണന്റെയും തന്റെയും വീട്ടുപേരിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെടുന്നത്. ഇതേ തുടര്‍ന്നാണ് തന്റെ സഹോദരി ജാനകിയെ ബാലകൃഷ്ണന് വിവാഹം കഴിച്ചുവെന്ന കൃത്രിമ രേഖ സൃഷ്ടിച്ചത്. ഈ കൃത്രിമ രേഖ സൃഷ്ടിച്ചത് അഭിഭാഷകയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പയ്യന്നൂര്‍ ബിഠോബ ക്ഷേത്രത്തിലാണ് വിവാഹ സര്‍ട്ടഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ജാനകിക്ക് പെന്ഷന് ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: