ന്യൂദല്‍ഹി: മുസ്ലിം ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ്, 182 ബറ്റാലിയന്, 183 ബറ്റാലിയന്, 55 രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ദുജാന കൊല്ലപ്പെട്ടത്.
ഭീകരരുടെ ആക്രമണം കനത്തതായിരുന്നുവെന്നും താഴ്വരയെ ഭീകര വിമുക്തമാക്കുന്ന നടപടികള്‍ ശക്തമായി തുടരുമെന്നും സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും ഒരു വിഘടനവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. താഴ്വരയിലെ ഭീകരരെ തുടച്ചുനീക്കാനിറങ്ങിയ സൈന്യത്തിന് പ്രധാന നേട്ടമാണിത്.
സൈന്യം 15 ലക്ഷം വിലയിട്ട ദുജാന 2015ല്‍ അബു ഖാസിമിനെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് ലഷ്കറിന്റെ ചീഫ് കമാന്‍ഡറായത്. സൈന്യത്തിന്റെ ലക്ഷ്യങ്ങളില്‍ എ പ്ലസ് പ്ലസ് വിഭാഗത്തിലുള്ള ദുജാന ദക്ഷിണ കശ്മീരിലെ ലഷ്കറിന്റെ പ്രധാനിയാണ്. നേരത്തെ അഞ്ച് തവണ ഏറ്റുമുട്ടലിനിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സൈന്യത്തെ ആക്രമിച്ചതുള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനാണ്.
കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. അടുത്തിടെ അമര്‍നാഥ് യാത്രികര്‍ക്കുനേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദുജാനയുടെ വലംകൈയായ അബു ഇസ്മായിലാണ്.
ദുജാനയെ പിടികൂടാന്‍ ഡസനിലേറെ ഓപ്പറേഷനുകള്‍ സൈന്യം നടത്തിയിരുന്നു. അഞ്ച് തവണ സൈന്യം അടുത്തെത്തിയെങ്കിലും രക്ഷപ്പെട്ടു. 26കാരനായ ദുജാന പാക് അധിനിവേശ പ്രദേശമായ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ സ്വദേശിയാണ്. ആറ് വര്‍ഷം മുന്‍പാണ് താഴ്വരയിലെത്തിയത്. അടുത്തിടെ സൈന്യം പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ദുജാന മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: