കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരായ പ്രതികാര നടപടികള്‍ തുടരുന്ന സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാരിനു മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവ്.
മുന്‍ അഡീ.ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെ നിയമിക്കാനുള്ള നടപടികള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. സെന്‍കുമാറിനെ ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതിനെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം കനത്ത തിരിച്ചടിയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്തില്‍ ശരിയായ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കത്ത് ശുപാര്‍ശയായി പരിഗണിച്ച് മുന്നോട്ടു പോകാനും ഇരുവരുടെയും നിയമനം സംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്താനും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെഎടി അംഗങ്ങളായി സെന്‍കുമാറിനെയും സോമസുന്ദരത്തെയും നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതി ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നുവെന്നാരോപിച്ച് സതീഷ് വസന്ത് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പു സമിതി തയ്യാറാക്കിയ പട്ടിക, ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ്, ഗവര്‍ണറുടെ കുറിപ്പ്, കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ എന്നിവയാണ് ചീഫ് ജസ്റ്റിസിനു സമര്‍പ്പിക്കേണ്ടത്. ഇതിന്മേല് തീരുമാനമായാല്‍ നിയമനം ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കെഎടി അംഗങ്ങളുടെ നിയമനം ഐഎഎസുകാര്‍ക്കായി സംവരണം ചെയ്ത പദവിയല്ലെന്നും പുതിയ നിയമന പട്ടികയുണ്ടാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാദ്ധ്യത അല്ലെന്നും ഹൈക്കോടതി വിലയിരുത്തി.
വിജിലന്‍സ് അന്വേഷണ നീക്കവും പൊളിഞ്ഞു
ടി.പി. സെന്‍കുമാറിനെതിരായ സര്‍ക്കാരിന്റെയും ചീഫ്സെക്രട്ടറിയുടെയും നീക്കം ഒരിക്കല്‍ കൂടി പൊളിഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി പണം തട്ടിയെന്ന പരാതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. പോലീസ് അന്വേഷണം മതിയെന്ന് കാണിച്ച് വിജിലന്‍സ് ഫയല്‍ മടക്കിയതാണ് സര്‍ക്കാരിനും ചീഫ്സെക്രട്ടറിക്കും തിരിച്ചടിയായത്.
പോലീസ് മേധാവി സ്ഥാനത്ത് നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയ ഉടന്‍ അവധിയില്‍ പ്രവേശിച്ചിരുന്ന സെന്‍കുമാര്‍ ചികിത്സയിലിരിക്കെ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി എട്ടുലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. അന്വേഷണം വേണമെന്ന ചീഫ്സെക്രട്ടറി നളിനി നെറ്റോയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഫയല്‍ അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു.
ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് എസ്പി ബി. അശോകിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. തുടര്‍ന്നാണ് പരാതി പോലീസ് അന്വേഷിച്ചാല്‍ മതിയെന്ന റിപ്പോര്‍ട്ടോടെ ഫയല്‍ മടക്കിയത്. വിജിലന്‍സിന് ഈ കേസ് അന്വേഷിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് കേസ് കൈമാറണമെന്ന് രേഖപ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ ഫയല്‍ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
അര്‍ധശമ്പള വ്യവസ്ഥയില്‍ അവധിയെടുത്ത സെന്‍കുമാര്‍ ചികിത്സയുടെ വ്യാജരേഖ ഹാജരാക്കി പൂര്‍ണശമ്പളം നേടാന്‍ ശ്രമിച്ചെന്നാണ് പരാതി. വലതുകാലിലെ തീവ്ര വേദന ചികിത്സിക്കുന്നതിനായി ആയുര്‍വേദ കോളേജിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വീട്ടില്‍ത്തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നെന്നാണ് സെന്‍കുമാറിന്റെ വിശദീകരണം. ഇതിന്റെ കൃത്യമായ രേഖകളും തെളിവുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ കൈവശമുണ്ട്.
അര്‍ഹതപ്പെട്ട എച്ച്പിഎല്‍ കമ്മ്യൂട്ട് ചെയ്യുവാനായിട്ടാണ് ഈ ആയുര്‍വേദ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചതെന്നും ചികിത്സയുടെ ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍വീസില്‍ത്തന്നെ ഏറ്റവും കുറവ് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് വാങ്ങിയ ഉദേ്യാഗസ്ഥരില്‍ ഒരാളാണ് താനെന്നും സെന്‍കുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: