കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അജുവര്‍ഗീസ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. കേസിൽ പോലീസിന് അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു.
എഫ്ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം അജു വര്‍ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ, ഇരയുമായി ഒത്തുതീർപ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് അവസാനിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനോട് നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പോലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 26നാണ് നടൻ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടിയുടെ പേര് സഹിതം അജു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: