ഗുവഹത്തി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ 2000 കോടി രൂപയുടെ കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ആസാമില്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച പ്രദേശങ്ങളിലെ വ്യോമനിരീക്ഷണത്തിനു ശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വളരെ വിശദമായി പ്രധാനമന്ത്രി വിലയിരുത്തി.
ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വെവ്വേറെ ചര്‍ച്ച നടത്തിയ മോദി പിന്നീട് സംയുക്ത യോഗത്തിലും പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മിസോറോം മുഖ്യമന്ത്രിയുടെ നിവേദനം പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ കൈമാറി.
വെള്ളപ്പൊക്കത്തില്‍ താറുമാറായ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് 1200 കോടി രൂപ നല്‍കുന്നത്. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റജോലികള്ക്കായാണ് ഈ തുക. ബ്രഹ്മപുത്ര നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 400 കോടി അനുവദിച്ചു.
കഴിഞ്ഞ നാലു മാസക്കാലത്ത് ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ 150 പേര് കൊല്ലപ്പെട്ടിരുന്നു. നാലു സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലേറെ ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ലോകപ്രിയ ഗോപിനാഥ് ബര്ഡോലോയി വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഖാനാപാരയില് എത്തി, അവിടെ ആസാം അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജിലാണ് മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
ആസാമിനെ ഒഴിവാക്കി ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ മോദി ആദ്യം സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: