കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുത്തന്‍തെരുവ്-തുറയില്‍ കടവ് റോഡിന്റെ നിര്‍മ്മാണം ഇഴയുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാത്തതുമൂലം നൂറുകണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്.
പുത്തന്‍തെരുവില്‍ നിന്നും തുറയില്കടവിലേക്ക് മൂന്നുകിലോമീറ്ററോളം റോഡിന്റെ നിര്‍മ്മാണത്തിന് 2 കോടി 87 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. റോഡ്നിര്‍മ്മാണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും മെറ്റലിട്ട അവസ്ഥയില്‍ നിലച്ച നിലയിലാണ്. കുണ്ടും കുഴിയുമായി വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് പൊടി മൂലം ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ദേശീയപാതയില്‍ നിന്നും 20 മീറ്റര്‍ഭാഗം 12 മീറ്റര്‍ വീതിയിലും തുടര്‍ന്നുള്ളത് 6 മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് റോഡിനാണ് കരാര്‍. ഇതില്‍ പുത്തന്‍തെരുവില്‍ റോഡ് ആരംഭിക്കുന്നിടത്തെ അനധികൃത കടകള്‍ മാറ്റിക്കൊടുക്കാതെ 12 മീറ്റര്‍ വീതിയില്‍ റോഡുപണി അസാധ്യമാണ്.
റോഡുപണി ആരംഭിച്ചിട്ട് മാസം രണ്ടു പിന്നിട്ടിട്ടും അനധികൃതമായി റോഡില്‍ പ്രവര്‍ത്തിക്കുന്ന കടകളും റോഡിലേക്ക് ഇറക്കിപ്പണിത ഭാഗവും ഒഴിവാക്കാന്‍ അധികൃതര്‍ നടപടികളെടുക്കുന്നില്ല എന്ന് പരാതി ഉയരുന്നു. റോഡ് പണിക്ക് തടസമായ കടകള്‍ മാറ്റുന്നതിന് തഹസില്‍ദാര്‍ക്ക് കത്ത് നല്കിയിട്ടുള്ളതായി പി ഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
കടകള്‍ മാറ്റി നല്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നിര്‍മ്മാണത്തിനു തടസമായി നില്ക്കുന്ന കടകള്‍ സംരക്ഷിക്കുന്നതിന് അധികൃതരുടെ മേല്‍ സമ്മര്‍ദ്ദമുള്ളതിനാലാണ് അവ പൊളിക്കാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനിടെ വശങ്ങളില് ഉള്ള ഓട തഴത്തോട് വരെ നീട്ടുന്നതിനു പകരം സ്വകാര്യവ്യക്തിയുടെ വസ്തുവിനു സമീപം അവസാനിപ്പിച്ചതിനെതിരെ അദ്ദേഹവും കോടതിയെ സമീപിച്ചതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: