ചവറ: 46 നാള് നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചു. ബോട്ടുകള്‍ കടലിലേക്ക് കടക്കാതിരിക്കാന്‍ നീണ്ടകര പാലത്തിന് കുറുകെ കെട്ടിയ ചങ്ങലകള്‍ ഇന്നലെ രാത്രി 12 മണിയോടെ ഫിഷറീസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ആളും ആരവവുമൊഴിഞ്ഞ തീരം രണ്ടുദിവസം മുന്‍പേ തന്നെ ഉണര്‍ന്നിരുന്നു.
തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മിക്കവരും ശനിയാഴ്ച തന്നെ എത്തിത്തുടങ്ങിയിരുന്നു. ബോട്ടുകള്‍ എല്ലാം തന്നെ അറ്റകുറ്റപണികള്‍ കഴിഞ്ഞ് മത്സ്യബന്ധനബോട്ടുകള്‍ മിക്കതും ഞായറാഴ്ച മുതലേ ഐസും ഇന്ധനവും നിറച്ച് തയ്യാറായിരുന്നു. ചങ്ങല മാറ്റിയതും ഇവയെല്ലാം വലിയ കോളും പ്രതീക്ഷിച്ച് കടലിലേക്ക് ഇറങ്ങി.
എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലം കാര്യമായ വറുതി തീരത്ത് സൃഷ്ടിച്ചില്ലെന്നാണ് തൊഴിലാളികളില്‍ മിക്കവരുടെയും അഭിപ്രായം. ട്രോളിങ് നിരോധനം തുടങ്ങിക്കഴിഞ്ഞ് കടലില്‍പ്പോയ ചെറുവള്ളങ്ങള്‍ക്ക് മിക്കവയ്ക്കും നല്ല കോള്‍ ലഭിച്ചിരുന്നു. കണവ, അയലയും പരവയും ചെങ്കലവയും, ആവോലിയും ധാരാളം ലഭിച്ചിരുന്നു. ഒറ്റപ്പോക്കില്‍ 20 ലക്ഷം രൂപയുടെ മത്സ്യം വാരിയ ചെറുവള്ളങ്ങളുമുണ്ട്. ട്രോളിങ് നിരോധനം തീരുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതാക്ഷയുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തീരം നിരാശയിലാണ്. കാര്യമായ കോള്‍ ഒരു വള്ളത്തനും ലഭിച്ചില്ല. മത്സ്യങ്ങള്കൂട്ടത്തോടെ അടിത്തട്ടിലേക്ക് പോയന്നാണ് കരുതുന്നത്. എന്നാല്‍ ഈ പ്രതിഭാസം ചാകരയുടെ സൂചനയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കരിക്കാടിയും ചെങ്കലവയും മത്തിയുമാണ് ഇത്തവണ കൂടുതള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: