മുഹമ്മ: സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. ഇടക്കാലത്തായി അല്‍പ്പം അയവ് വന്നെങ്കിലും എസ്ഐമാരുടെ സ്ഥലം മാറ്റം ഉണ്ടായതാണ് വീണ്ടും രംഗത്തെത്താന്‍ കാരണം.
തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കളം തുടങ്ങിയ പഞ്ചായത്തുകളിലെ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ചാണ് ഇക്കൂട്ടര്‍ വിലസുന്നത്. ഉച്ചയ്ക്കും വൈകിട്ടുമാണ് ബൈക്കുകളിലെത്തുന്നത്. ഉപയോഗിക്കാത്ത വിദ്യാര്‍ത്ഥികളെ പണം കൊടുത്താണ് കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്.
കൂടാതെ തണ്ണീര്‍മുക്കം മുതല്‍ പുന്നമട വരെയുള്ള കായലോര മേഖലകളിലും മാരാരിക്കുളം തെക്ക്വടക്ക് പഞ്ചായത്തുകളിലെ കടലോരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വാങ്ങിയിട്ടിരിക്കുന്ന ജനവാസമില്ലാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും വില്‍പ്പന നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉപയോഗ സാധനങ്ങള്‍ യഥേഷ്ടം എത്തിച്ച് കൊടുക്കുന്നു.
മുഹമ്മയില്‍ നിന്ന് അന്യ സംസ്ഥാനത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ 50 രൂപയ് കിട്ടുന്ന കഞ്ചാവ് 500 രൂപയ്ക്ക് വിറ്റ് പണം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൈയോടെ പിടിച്ചിരുന്നു. അതിന്റെ ഉറവിടം കണ്ടെത്തി ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി പോലീസ് ബോധവല്‍ക്കരണം നടത്തിയിരുന്നു.
എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കഞ്ചാവ് മാഫിയ സജീവമായി. വൈകുന്നേരങ്ങളില്‍ യുവാക്കള്‍ ഒത്തുകൂടുന്ന കളിസ്ഥലങ്ങള്‍,ബസ്റ്റന്റുകള് കേന്ദ്രീകരിച്ചും ഇവര്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ട്, വെളിയംപറ, കണ്ണങ്കര, കായിപ്പുറം, മുഹമ്മ പൊലീസ് സ്റ്റേഷന് കിഴക്ക്, മുഹമ്മ ജെട്ടി, പൊന്നാട്, മണ്ണഞ്ചേരി പുത്തന്‍പറമ്പ് എന്നീ കായലോര പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ സംഘം എത്തുന്നു.
മത്സ്യം പിടിക്കുന്നു എന്ന വ്യാജേനയാണ് ഇക്കൂട്ടര്‍ കായല്‍ തീരങ്ങളില്‍ നിലമുറപ്പിക്കുന്നത്. കാടുകയറി കിടക്കുന്നതിനാല്‍ ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുണിയും മറ്റും കഴുകുന്നതിനോ കുളിക്കുന്നതിനോ പറ്റാത്ത അവസ്ഥയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്നവരെ രാഷ്ട്രീയ സംഘര്‍ഷത്തിന് ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്.
രാത്രികാലങ്ങളില്‍ കാറുകളിലെത്തി മദ്യപാന സംഘങ്ങളും കായല്‍ തീരങ്ങളില്‍ എത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം ദുഹസമാണ്. പോലീസും എക്സൈസും പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യമേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: