ബ്രെക്സ്റ്റിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് അധികാരത്തില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ സ്വപക്ഷത്തുനിന്നുതന്നെ വിമര്‍ശനമുയരുകയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പെടാനുള്ള ഹിതപരിശോധനാഫലം ഉണ്ടായിട്ടും, വ്യക്തമായ നടപടികളെടുക്കാനാവാതെ നയരാഹിത്യം സര്‍ക്കാരിനെ വേട്ടയാടുന്നു. ഭീകരാക്രമണത്തിന്റെ നിഴലില്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ് ബ്രിട്ടന് കഴിഞ്ഞുകൂടുന്നത്.
2017 മേയ് 22 ന് മാഞ്ചസ്റ്ററില്‍ ഒരു സംഗീത വിരുന്നില്‍ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 22 പേരാണ്. അതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് പ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജിലും പരിസരത്തെ ബറോ മാര്‍ക്കറ്റിലും ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടിയത്. ആക്രമണം തുടങ്ങി എട്ടു മിനിറ്റിനകം സുരക്ഷാ സേന എത്തി മൂന്നുപേരെയും വകവരുത്തിയെങ്കിലും അതിനകം അനേകംപേര്‍ അവരുടെ കത്തിക്ക് ഇരയായിക്കഴിഞ്ഞിരുന്നു.
മാര്‍ച്ചില്‍ ഖാലിദ് മസൂദ് എന്ന ഭീകരന് പാര്‍ലമെന്റ് പരിസരത്ത് നടത്തിയ ആക്രമണത്തിന്റെ അതേ രീതിയിലാണ് ഭീകരസംഘം ലണ്ടന്‍ ബ്രിഡ്ജ് ആക്രമണവും ആസൂത്രണം ചെയ്തത്. ഒരു ശനിയാഴ്ച രാത്രി വാരാന്ത്യം ആഘോഷിക്കാന്‍ സാധാരണ ജനങ്ങള്‍ എത്തുന്ന നിരവധി ഭക്ഷണശാലകളും ഹബ്ബുകള്‍ എന്ന മദ്യശാലകളുമൊക്കെ ധാരാളമുള്ള പ്രദേശമാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ പരിസരവും ബറോ മാര്‍ക്കറ്റുമെല്ലാം. പാലത്തിന്റെ വശത്തുള്ള നടപ്പാതയിലേക്ക് വാഹനം ഇടിച്ചുകയറ്റി കാല്‍നടക്കാരെ അപായപ്പെടുത്തിയശേഷം ഭീകരര്‍ കണ്ണില്‍കണ്ടവരെയൊക്കെ തങ്ങളുടെ കത്തിക്ക് ഇരയാക്കുകയായിരുന്നു.
ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് ബ്രിട്ടനില്‍ അഭയം തേടിയ ലിബിയന്‍ കുടംബത്തിലെ അംഗമായ സാല്‍മണ്‍ അബേദി എന്ന ഇരുപത്തിരണ്ടുകാരനാണ് മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഖുറംഭട്ട് എന്ന പാക്കിസ്ഥാന് സ്വദേശിയും, അയര്‍ലന്റില്‍ താമസമാക്കിയ ലിബിയക്കാരനും ഒരു മൊറോക്കന്‍ വംശജനുമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഇവരുടെയൊക്കെ ഭീകരവാദ അനുഭാവത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പശ്ചാത്തലം പോലീസിനറിയാമായിരുന്നു.
ലണ്ടനിലെ റീജന്‍സി പാര്‍ക്കില്‍ ഐഎസിന്റെ പതാകവച്ച് പ്രാര്‍ത്ഥിക്കുകയും പോലീസുമായി തര്‍ക്കിക്കുകയും ചെയ്യുന്ന ഖുറം ഭട്ടിന്റെ ചിത്രം ‘ചാനല്‍ 4’ തയ്യാറാക്കിയ ‘ദ ജിഹാദീസ് നെക്സ്റ്റ് ഡോര്‍’ എന്ന ഡോക്യുമെന്ററിയിലുണ്ട്. അതുപോലെ മൂവര്‍സംഘത്തിലെ ഒരാളായ യൂസഫ് സാഗ്ബയെ 2016 ല്‍ സിറിയയിലേക്ക് കടക്കാനായി ശ്രമിക്കുന്നതിനിടയില്‍ ഇറ്റലിയില്‍വച്ച് പിടികൂടി തിരിച്ച് ബ്രിട്ടനിലേക്ക് അയച്ചതാണ്. ഭീകരപ്രവര്‍ത്തന പശ്ചാത്തലമുളള ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ചവന്നു എന്നാണ് അനുമാനിക്കേണ്ടത്.
ബ്രെക്സിറ്റിലേക്ക് നയിച്ച കാരണങ്ങള്‍ നിരവധിയാണ്. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കമ്യൂണിസത്തിന്റെ നുകത്തില്‍നിന്ന് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും മോചിതരാക്കിയ ദരിദ്രരായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി യൂറോപ്യന്‍ യൂണിയന്റെ തൊഴുത്തിലെത്തിയതോടെ അവരുടെ പട്ടിണിയും പരിവട്ടവും ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ ആഢ്യന്മാരായ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും പങ്കുവയ്ക്കണമെന്നായി.
നിര്‍മാണ മേഖലയിലും അവിദഗ്ദ്ധ തൊഴില്‍രംഗത്തുമൊക്കെ തൊഴിലെടുക്കാന്‍ ആളില്ലാതെ കഷ്ടപ്പെട്ടിരുന്ന ഈ ആഢ്യന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതോടെ കിഴക്കന്‍ യൂറോപ്പില്‍നിന്നെത്തിയവരുടെ വരവ് അനുഗ്രഹമായി. അവിടങ്ങളിലെ റോഡ് വൃത്തിയാക്കാനും പൈപ്പു നന്നാക്കാനും കെട്ടിടം പണിക്കുമൊക്കെ യൂറോപ്പിലെ ഈ കുറഞ്ഞ ദൈവത്തിന്റെ മക്കള്‍ വേണമെന്നായി.
തൊഴില്‍ തേടിയെത്തിയവരും പഠനത്തിനെത്തിയവരുമൊക്കെ സ്ഥിരതാമസമായതോടെ കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചു. ആരോഗ്യപരിപാലനത്തിനും സാമൂഹ്യസുരക്ഷയ്ക്കും പേരുകേട്ട ബ്രിട്ടീഷ് സംവിധാനം ഇവരിലേക്കും വ്യാപിപ്പിക്കേണ്ടിവന്നതോടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്ന എന്‍എച്ച്എസിന്റെ ചെലവ് ഭീമമായി. ഇതിനൊക്കെ നികുതിപ്പണം നല്‍കേണ്ടിവന്ന ബ്രിട്ടീഷുകാര്‍ ആതിഥ്യമര്യാദ മറന്നുതുടങ്ങി. ഈ വികാരമാണ് തല്പരകക്ഷികള് ബ്രെക്സിറ്റ് വോട്ടെടുപ്പ് കാലത്ത് രാഷ്ട്രീയമായും സാമൂഹികമായും ഉപയോഗിച്ചു വിജയിച്ചത്.
ഏകപക്ഷീയമായ ആണവ നിരായുധീകരണവും, പ്രധാന മേഖലകളുടെ ദേശസാല്‍ക്കരണവും, പ്രഭുസഭയുടെ നിറുത്തലാക്കലുമൊക്കെ വാഗ്ദാനം നല്കിയ 1983 ലെ പ്രകടനപത്രികയെ ലേബര്‍ പാര്‍ട്ടിയിലെതന്നെ മുതിര്‍ന്ന നേതാവായിരുന്ന, ജേറാര്‍ഡ് കാഫ്മാന് വിശേഷിപ്പിച്ചത് ‘ചരിത്രത്തിലെ ഏറ്റവും നീണ്ട ആത്മഹത്യാക്കുറിപ്പ്’ എന്നാണ്.
യൂറോപ്പില്‍ ഇപ്പോള്‍ പൊതുവേയുള്ള വലതുപക്ഷ അനുഭാവ അന്തരീക്ഷത്തില്‍ തൊഴിലാളികളുടെ ന്യായമായ അവകാശസമരങ്ങളെ അനുഭാവപൂര്‍വ്വം വീക്ഷിക്കുന്ന കോബിന്റെയും ലേബര്‍പാര്‍ട്ടിയുടെയും നിലപാടുകള്‍ പലരും അംഗീകരിക്കുന്നില്ല. സാധാരണ ജീവിതം താറുമാറാക്കിയ സതേണ്‍ റെയില്‍വേ ജീവനക്കാരുടെ സമരത്തെ അനുകൂലിച്ച കോബിന്റെയും ലേബര്‍ പാര്‍ട്ടിയുടെയും നയത്തെ ജനവിരുദ്ധെമന്നാണ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിശേഷിപ്പിച്ചത്. ഭീകരമാംവിധം വലതുപക്ഷത്തേക്ക് ചായുന്ന യൂറോപ്യന്‍ മനസ്സിന് ഒന്നോ രണ്ടോ ദശകങ്ങള്‍ക്ക് മുന്‍പ് മനസ്സിലാകുമായിരുന്ന തൊഴിലാളി അനുകൂല വികാരം ഇന്ന് നേര്‍ത്തുപോയിരിക്കുന്നു. എങ്കിലും തസ്തികകള്‍ വെട്ടിക്കുറച്ച് ജോലിഭാരം കൂട്ടുന്ന, കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ കമ്പനികളില്‍നിന്ന് റെയില്‍വേയും തപാല്‍ സംവിധാനവും ഊര്‍ജമേഖലയുമൊക്കെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ലേബര്‍പാര്‍ട്ടിയുടെ വാഗ്ദാനം സാധാരണക്കാര്‍ക്കിടയില്‍ താല്പര്യം വരുത്തിയിരുന്നു.
സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ചില വാഗ്ദാനങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും പ്രകടനപത്രികയിലുണ്ടായിരുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുകയും കുടിയേറ്റ നിയന്ത്രണവുമായിരുന്നു പ്രധാന ലക്ഷ്യം. 2015 ല്‍ പ്രവചനങ്ങളെ തിരുത്തിയാണ് ടോറികള്‍ അധികാരം നിലനിര്‍ത്തിയത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുപാര്‍ലമെന്റോ, ലേബര്‍ പാര്‍ട്ടിക്കു മുന്‍തൂക്കമോ ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നപ്പോള്‍ 4.2 ശതമാനത്തിലധികം േവാട്ടുനേടി ഡേവിഡ് കാമറണിന്റെ നേതൃത്വത്തില്‍ യാഥാസ്ഥിതികകക്ഷി വീണ്ടും അധികാരത്തില്‍ എത്തി.എസ്. മിലി ബാന്‍ഡ് നയിച്ച ലേബറിന് 2.4 ശതമാനം വോട്ടുകള്‍ കുറവാണ് നേടാനായത്. സ്കോട്ട്ലാന്‍ഡിലെ സീറ്റുകള്‍ തൂത്തുവാരിയ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി)യുടെ മിന്നുന്ന പ്രകടനം ലേബറിന്റെ ചെലവിലായിരുന്നു എന്നതാണ് ലേബറിന്റെ പരാജയത്തിന് കാരണമായത്.
മിലി ബാന്‍ഡ് നേതൃസ്ഥാനം ഒഴിഞ്ഞപ്പോഴാണ് ജര്‍മി കോബിന് ആ സ്ഥാനത്തേക്ക് വാശിയേറിയ മത്സരത്തിനവസാനം തെരഞ്ഞെടുക്കപ്പെട്ടത്. ഏതായാലും തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് ആ വിശ്വാസം കണ്‍സര്‍വേറ്റീവ് ക്യാമ്പുകളില്‍പ്പോലും കണ്ടില്ല. തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെയും പിന്തുണയോടെ ലേബര്‍ അധികാരത്തിലെത്തുമോ എന്നുവരെ അവര്‍ ഭയപ്പെട്ടു. ഈ സാധ്യതയെക്കുറിച്ച് ഭയപ്പെടുത്തി ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ഭൂരിപക്ഷത്തെ തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരാനാണ് തെരേസാ മേയുടെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും പ്രതീക്ഷിച്ചപോലെ വിജയം കണ്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തരേസ മേയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തെരേസ പ്രധാനമന്ത്രിസ്ഥാനത്ത് തുടരുകയാണെങ്കിലും രാഷ്ട്രീയ അസ്ഥിരത അടുത്തകാലത്തൊന്നും ഒഴിഞ്ഞുപോകുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: