ചേര്‍ത്തല: ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കിയതിനെ ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ചേരിപ്പോര് പുതിയ വഴിത്തിരിവില്‍. മുതിര്‍ന്ന അംഗവും തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.എസ് ശ്രീകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗം തീരുമാനിച്ചത്.
അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയുടെ പേരില്‍ നാളുകളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത പൊട്ടിത്തെറിയിലെത്തി. നടപടി താക്കീതില്‍ ഒതുക്കണമെന്ന് ചിലര്‍ വാദിച്ചെങ്കിലും അംഗങ്ങളില്‍ ഭൂരിഭാഗവും പുറത്താക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. തീരുമാനം ജില്ലാ കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയാലേ പ്രാബല്യത്തില്‍ വരൂ.
സഹകരണ ബാങ്കില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന നിയമനത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശം പാലിച്ചില്ലെന്ന് കാട്ടി ഒരുവിഭാഗം മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ദേവകുമാറിനെ പാര്‍ട്ടി അന്വേഷണത്തിനു നിയോഗിച്ചിരുന്നു.
കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് നേതാവിനെതിരെ ഉള്ളതെന്നാണ് സൂചന. നിയമനം നടത്തിയതിനു പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും എതിര്‍വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും പരാമര്‍ശമുണ്ട്. പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇവര്‍ക്കെതിരെ പിന്നീട് നടപടിയുണ്ടാകുമെന്നാണു സൂചന.
വിഷയം ജില്ലാകമ്മിറ്റിക്കു മുന്നിലെത്തുമ്പോള്‍ ഭൂരിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. ജില്ലാ കമ്മിറ്റിയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചതെന്നതിനാല് ഏരിയാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുന്നതിന് മുന്‍പ് ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാകമ്മിറ്റിയും തീരുമാനം അംഗീകരിച്ചിരുന്നു.
അതിനാല്‍ നടപടിയില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് ഏരിയാകമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരുടെ ബോധപൂര്‍വമായ നീക്കമുണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം.
സംഘടനാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ഉന്നത നേതാവിനെതിരെയുള്ള അച്ചടക്ക നടപടി പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: