കോട്ടയം: മാര്‍ക്സിസ്റ്റ് അക്രമത്തിനും പോലീസിന്റെ നരനായാട്ടിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി അക്രമകാരികള്‍ക്ക് താക്കീതായിമാറി. തിരുനക്കര ക്ഷേത്ര മൈതിനിയില്നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തി നഗരം ചുറ്റിയ പ്രകടനം പോലീസ് സ്റ്റേഷന് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
സാധാരണക്കാരന്റെ നികുതിപ്പണം ശമ്പളമായി പറ്റുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നീതി നടപ്പാക്കാന്‍ കൂട്ടാക്കാതെ സഖാക്കന്മാര്ക്ക് വിടുപണി ചെയ്യുന്നതാണ് അക്രമത്തിന് പ്രേരണയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ മാര്‍കസിസ്റ്റുകാരെ പിടികൂടാന്‍ തയ്യാറാകാത്ത പോലീസ് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ ചെറിയ സംഭവങ്ങളുടെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കര്‍ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് പോലീസുകാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നു. പോലീസിനെ ഉപയോഗിച്ചുള്ള ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും ബാബു അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍ റാം അദ്ധ്യക്ഷനാായി. ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം കഴിഞ്ഞുപോയ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് നടപടി ഭരണഘടനാ ലംഘനമാണ്. പ്രകടനം കഴിഞ്ഞ് തിരുനക്കര ക്ഷേത്രമൈതിനിയിലൂടെ നടന്നുപോയ പ്രവര്‍ത്തകരെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രവര്‍ത്തകരെ ജയിലില്‍ അടച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. മൂന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം പതിനഞ്ചോളം പോലീസുകാരുടെ കണ്മുന്നില് ബിജെപി നേതാവിന്റെ കാറ് അടിച്ചുതകര്‍ത്തിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ച്ചയായി നിതി നിഷേധിക്കപ്പെടുന്ന സമൂഹത്തിന് മുന്നില്‍ ഭരണകൂടത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ വിധവകളെ സൃഷ്ടിക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ സംസ്കാരം കേരളത്തിലാകമാനം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. രാജേഷ് പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത കരായി രാജന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയില്‍ അക്രമം നടത്തുന്നത്. കൊല്ലപ്പെട്ട രാജേഷിന്റെ ശരീരത്ത് 89 വെട്ടുകളുടെ മുറിപ്പാടുകളാണ് ഉണ്ടായിരുന്നത്. മദ്ധ്യകേരളത്തില്‍ ഇത്തരം ഒരക്രമം ഇതേവരെ ഉണ്ടായിട്ടില്ല. ഇത് കണ്ണൂര്‍ സംസ്കാരമാണ്. ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയപ്പോള്‍ പോലും അറുപതില്‍ താഴെ വെട്ടുകളേ ഉണ്ടായിരുന്നുള്ളു. ഇതിലും ക്രൂരമായ നടപടിയാണ് സിപിഎം തിരുവനന്തപുരത്ത് സ്വീകരിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, ബിഎംഎസ് ജില്ലാ ജനറല്‍സെക്രട്ടറി ടി.എന്‍. നളിനാക്ഷന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി മേഖലാ പ്രസിഡന്റ്് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജി. രാജ്മോഹന്‍, ടി.എന്‍. ഹരികുമാര്‍, ജില്ലാ ഭാരവാഹികളായ കെ.പി. ഭുവനേശ്, കെ.ജി. കണ്ണന്, സി.എന്‍. സുഭാഷ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജി മണ്ഡപം, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമവിജയന്‍, കെ.എന്‍. സജികുമാര്‍, വിവിധ പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: