തൃശൂര്‍: വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്തവര്‍ക്കും കോര്പ്പറേഷന് വൈദ്യുതിവിഭാഗത്തില്‍ നിന്നും നോട്ടീസ്.
പുത്തന്‍പള്ളിക്ക് സമീപം ചാണ്ടീസ് ലെയിനില്‍ താമസിക്കുന്ന കാരോക്കാരന്‍ ജെയിംസാണ് കുടിശ്ശിക നോട്ടീസിനൊപ്പം കുടിശ്ശിക അടച്ച പഴയ ബില്ലും രശീതുമായി കോര്പ്പറേഷന് വൈദ്യുതിവിഭാഗത്തിലെത്തിയത്. അരിയങ്ങാടിയിലെ ചാക്ക് വ്യാപാരിയായ ജെയിംസ് വൈദ്യുതി ബില്ലുകള്‍ കമ്പിയില്‍ കുത്തി സൂക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു.
2001 വരെയുള്ള കുടിശ്ശിക 2906 രൂപ അടച്ചില്ലെങ്കില്‍ ഡിസ്കണക്ഷനും, പ്രോസിക്യൂഷനും, ജപ്തി നടപടികളും സ്വീകരിക്കുമെന്നായിരുന്നു നോട്ടീസ്. നോട്ടീസ് കിട്ടിയപ്പോള്‍ കമ്പിക്കാല് പരിശോധിച്ചപ്പോഴാണ് പഴയ ബില്ലും രശീതിയും കിട്ടിയത്. പണമടച്ചത് റജിസ്റ്ററില്‍ കയറ്റാന്‍ ഉദ്യോഗസ്ഥന് വിട്ടുപോയെന്നാണ് വിശദീകരണം. 2001ന് മുമ്പുള്ള കുടിശ്ശികക്കായി 2014 മാര്‍ച്ച് 10നായിരുന്നു നോട്ടീസ് ലഭിച്ചത്. അന്ന്തന്നെ പണമുടക്കുകയും ചെയ്തതാണ്.
അരണാട്ടുകരയിലുള്ള കുത്തിലക്കുട്ടിയുടെ മകന് ടോണിക്കു 539 രൂപ പലിശ സഹിതം അടക്കാനുള്ളതായിരുന്നു നോട്ടീസ്. പക്ഷെ 2001ന് മുമ്പുള്ള കുടിശ്ശികയെന്ന പേരില്‍ 5000 രൂപ അടക്കാന്‍ 2001ല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ തര്‍ക്കമുന്നയിക്കാതെ നാലുതവണകളായി വാങ്ങി പണമടച്ചതാണെന്ന് ടോണി പറയുന്നു. കൃത്യമായി പണം അടച്ചിരുന്ന തൃശൂരിലെ നിര്‍മ്മല കോണ്‍വെന്റിന് 1352 രൂപ അടക്കാനായിരുന്നു നോട്ടീസ്. തര്‍ക്കമുന്നയിക്കാതെ അദാലത്തിലെത്തി തുക അടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കി. കൃത്യമായി പണമടക്കുന്ന ചിന്മയ മിഷനും ലഭിച്ചു 37438രൂപയുടെ ബില്‍. രേഖകളുമായാണ് അതിന്റെ ഭാരവാഹികള്‍ കോര്‍പ്പറേഷനിലെത്തിയത്. 647 രൂപ കുടിശ്ശിക നോട്ടീസ് ലഭിച്ച് പൂത്തോളിലുള്ള കെ.വി.ദേവദാസ് പറയുന്നത് തനിക്ക് മുമ്പൊരിക്കലും കുടിശ്ശിക നോട്ടീസ് ലഭിച്ചിട്ടേയില്ലെന്നാണ്. കിഴക്കുമ്പാട്ടുകരയിലെ സി.സി.ജോര്‍ജ് 2009ല്‍തന്നെ തന്റെ സര്‍വ്വീസ് കണക്ഷന് കുടിശ്ശികകളെല്ലാം തീര്‍ത്ത് വിച്ഛേദിച്ചതാണ്. ഉപഭോക്തൃഫോറം വൈദ്യുതി ബില്‍തന്നെ റദ്ദാക്കിയിട്ടും അത് പാലിക്കാതെ നോട്ടീസ് ലഭിച്ചവരുമുണ്ട്.
നോട്ടീസ് ലഭിച്ച് കോര്പ്പറേഷനിലെത്തുന്നവരെല്ലാം തങ്ങള്‍ കൃത്യമായി പണമടക്കുന്നവരും കുടിശ്ശികയില്ലാത്തവരുമാണെന്നും, കുടിശ്ശിക സംബന്ധിച്ച വിശദാംശങ്ങളെങ്കിലും നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കാതെ വീഴ്ചവരുത്തിയ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കുടിശ്ശിക പിരിവ് ശക്തമായി മുന്നോട്ട് പോകുകയാണ്. നഗരത്തിലെ ഉപഭോക്താക്കള്‍ കൃത്യമായി വൈദ്യുതി ബില്‍ അടച്ചിരുന്നവരാണെങ്കിലും അടച്ച തുക റജിസ്റ്ററില്‍ കയറ്റുന്നതില്‍ ജീവനക്കാര്‍ക്കുണ്ടായ വീഴ്ചയാണ് ആയിരക്കണക്കിന് പേര് കുടിശ്ശികക്കാരായി മാറാന്‍ കാരണമെന്ന് 2001ല്‍ അന്നത്തെ കൗണ്‍സിലിന് ബോധ്യപ്പെട്ടതാണ് അന്ന് കുടിശ്ശിക നോട്ടീസ് അയച്ചപ്പോള്‍ തന്നെ അടച്ച രശീതിയുമായി നൂറ് കണക്കിന് ഉപഭോക്താക്കള്‍ എത്തിയതോടെയായിരുന്നു ഇത് കൗണ്‍സിലിന് ബോധ്യമായത്. നാലായിരത്തോളം കുടിശ്ശികക്കാരില്‍ നൂറുകണക്കിനാളുകള്‍ പഴയ രശീതുകളുമായെത്തി. കുറെ പേര് ഭയന്ന് പണമടച്ചു. അന്നത്തെ ധനകാര്യ കമ്മിറ്റി ചെയര്മാന് ഡെപ്യൂട്ടി മേയര്‍ കെ.രാധാകൃഷ്ണനെ സമീപിച്ചവരോടെല്ലാം ഉപഭോക്തൃഫോറത്തെ സമീപിക്കാനായിരുന്നു ഉപദേശിച്ചത്. കുടിശ്ശിക പിരിവ് നിറുത്തിവെക്കുകയും ചെയ്തു. 1500ല്‍പരം പേരാണ് ഫോറത്തെ സമീപിച്ചത്.
എല്ലാ കേസുകളിലും കാലാഹരണപ്പെട്ടതും വിശദാംശങ്ങളില്ലാത്തതുമായ കുടിശ്ശിക ബില്ലുകള്‍ റദ്ദാക്കപ്പെട്ടു. ഫോറത്തിലും അപ്പീലുകളിലുമായി കേസ് നടത്താന്‍ തന്നെ കുടിശ്ശിക തുകയേക്കാള്‍ കൂടുതല്‍ തുക കോര്പ്പറേഷന് ചിലവാക്കി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ 25 വര്‍ഷം മുമ്പുള്ള കുടിശ്ശികക്കായി ഇപ്പോഴും നടപടി തുടരുകയാണ്- എല്‍.ഡി.എഫ് കൗണ്‍സില്‍ നേതൃത്വവും. ഭീഷണി ഭയന്ന് പലരും കുടിശ്ശിക അടച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: