കൊച്ചി: സെന്‍സര്‍ ബോര്‍ഡ് രണ്ട് തവണ അനുമതി നിഷേധിച്ച പ്രകോപനപരമായ മലയാള ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമം. ജയന് ചെറിയാന് നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ‘ക്യാ ബോഡിസ്കേപ്പ്’ എന്ന ചിത്രമാണിത്.
അശ്ലീലതയുടേയും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതിന്റെയും പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ റീജണല്‍ ഓഫീസും ചെന്നൈയിലെ റിവൈസിങ്ങ് കമ്മറ്റിയുമാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.
ഇതിനെതിരായ പരാതിയില്‍ കേന്ദ്രസെന്‍സര്‍ ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ചിത്രം വീണ്ടും കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോര്‍ഡ് ചെയര്മാന് പങ്കജ് നിഹ്ലാനിയടക്കമുള്ളവര് തിരുവനന്തപുരത്തെത്തി സിനിമ കണ്ടിരുന്നു.
ആദിവാസികളുടെ പേരില്‍ മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘പാപ്പീലിയോ ബുദ്ധ’ എന്ന സിനിമയെടുത്തയാളാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയന് ചെറിയാന്. കേരളത്തിലെ സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു എന്ന വ്യാജേന ഹിന്ദുക്കളുടെ ദൈവമായ ഹനുമാനെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ.
കോടിക്കണക്കിനാളുകള്‍ ആരാധിക്കുന്ന ഹനുമാനെ ആഭാസകരമായി ചിത്രീകരിക്കുന്ന നിരവധി രംഗങ്ങള്‍ ക്യാ ബോഡി സ്കേപ്പില്‍ കുത്തിത്തിരുകിയിരിക്കുകയാണ്. സിനിമയുടെ അവസാന ദൃശ്യം അന്ത്യന്തം പ്രകോപനപരവുമാണ്.
ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ സ്വവര്‍ഗാനുരാഗികളെ ആക്രമിക്കുന്നതിന്റെയും വനിതാവിമോചകര്‍ ഇതിനെതിരെ പ്രകടനം നടത്തുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന സിനിമയില്‍ അങ്ങേയറ്റം വഷളായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിക്കാന്‍ ഇതും കാരണമായി.
ചിത്രം ഏതുവിധേനയും പ്രദര്ശനത്തിനെത്തിച്ച് പ്രകോപനമുണ്ടാക്കാനുള്ള ജയന് ചെറിയാന് അടക്കമുള്ളവരുടെ ശ്രമത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര മേളയില്‍ ‘ക്യാ ബോഡിസ്കേപ്പ്’ പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ബോര്‍ഡിന്റെ അനുമതി വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: