കോട്ടയം: ക്ഷേത്രങ്ങള്‍ക്കും ഹിന്ദുസ്ഥാപനങ്ങള്ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പോലീസ് നടപടി ശക്തമാക്കണമെന്ന് കോട്ടയം വിശ്വഹിന്ദു ഹാളില്‍ ചേര്‍ന്ന ഹിന്ദുഐക്യവേദി നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങള്‍ക്ക് നേരെയും ഹിന്ദുസംഘടനാ ഓഫീസുകള്‍ക്ക് നേരെയും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഭരണത്തിന്റെ തണലില്‍ സിപിഎം നേതാക്കളടക്കമുള്ള സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. സിപിഎം അതിക്രമത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന ക്രമസമാധാന ചുമതലയുള്ള പോലീസ് ഇന്നത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളാണെന്ന് നേതൃയോഗം ആരോപിച്ചു.
ക്ഷേത്രകോമ്പൗണ്ടില്‍ സ്ഥാപിച്ച കാവിക്കൊടിയും തോരണങ്ങളും ബോര്‍ഡുകളും തകര്‍ക്കുന്നതിനോടൊപ്പം ക്ഷേത്രസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന മാര്‍ക്സിസ്റ്റ് കാട്ടാളത്തത്തിന് സംരക്ഷണം നല്‍കുന്നതും പോലീസാണ്. ഹൈന്ദവസമൂഹത്തിന്റെ ചെറുത്ത് നില്‍പ്പുണ്ടായ കോട്ടയത്ത് ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെ കൊടിയ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടതും പോലീസാണ്. തിരുനക്കര ക്ഷേത്രമൈതാനത്ത് കടന്നുകയറി അതിക്രമം കാട്ടിയത് പോലീസാണ്. ആര്‍എസ്എസ് കാര്യാലയം പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ മൃദുസമീപനം പുലര്‍ത്തിയ പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
നേതൃയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്.ശിവരാജന്, സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്ത്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി ജില്ലാ നേതാക്കളായ വി.മുരളീധരന്, റജി ചെറുശേരില്‍, കെ.എസ്.ഓമനക്കുട്ടന്, ആശാ അജിത്ത്, കെ.സി.രവി, സുരേഷ് കുമാര്‍, ജയ്മോന് പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു. കര്‍ശന നടപടി ആവശ്യപ്പെട്ട് ആഗസ്റ്റ് 3ന് ഹിന്ദു ധാര്‍മ്മിക സംഘടനകളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: