കോഴിക്കോട്: അടച്ചുപൂട്ടിയ തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചതില്‍ വിദ്യാര് ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പിടിഎക്കും സന്തോഷം. മലപ്പുറം മാങ്ങാട്ടുമുറി എ എം എല്‍ പി സ്കൂള്‍, തൃശ്ശൂര്‍ കിരാലൂര്‍ പരശുരാമ സ്മാരക എല്‍ പി സ്കൂള്‍ എന്നീ സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ശരിവെച്ചു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. 48 സെന്റ് ഭൂമിയും കെട്ടിടവും 56.5 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാതെ മാനേജര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ പാലാട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികളെ തിരുവണ്ണൂര്‍ ബിആര്‍സിയിലേക്ക് മാറ്റേണ്ടിവന്നു. മാനേജ്മെന്റിനെതിരെ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും രംഗത്തെത്തി. സ്കൂള്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നെങ്കിലും അതിനെതിരെ മാനേജ്മെന്റ് റിട്ട് അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. റിട്ട് അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പുതിയ ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് സന്തോഷകരമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഇത്തരം ഉത്തരവുകളെന്നും സ്കൂള്‍ പി ടി എ കമ്മിറ്റി അംഗം ബഷീര്‍ പ്രതികരിച്ചു.
കോടതിവിധിയുടെ പകര്‍പ്പ് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഡിഡി നടപടികള്‍ കൈക്കൊള്ളും. പുതിയ കെട്ടിടത്തിനും സ്മാര്‍ട്ട് ക്ലാസ് റൂമിനും എംഎല്‍എ, എം.പി. ഫണ്ടുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ 13 കുട്ടികളും മൂന്ന് അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമാണ് വിദ്യാലയത്തിലുള്ളത്.
സമാനമായ രീതിയില്‍ മാനേജര്‍ അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മാനേജ്മെന്റിന് നഷ്ടപരിഹാരം നല്കി ഇപ്പോള്‍ അത് മലാപ്പറമ്പ് ഗവ. യുപി സ്കൂളായി പ്രവര്‍ത്തിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: