മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാമേല്ശാന്തിയായി വെഞ്ഞാറുമ്മൂട് വലിയ കട്ടക്കാല്‍ മണ്ണൂര്‍ മഠത്തില്‍ എസ്.എസ്. നാരായണന് പോറ്റി(46)യെ നറുക്കെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്രത്തില്‍ നറുക്കെടുപ്പ് നടന്നത്. കടവൂര്‍ പൊന്നമ്പള്ളില് ശ്രീലക്ഷ്മിയാണ് നാരായണന് പോറ്റിയുടെ പേര് നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രസാദ്, എ.സി ഇന്‍ ചാര്‍ജ്ജ് കെ.ആര്. ശ്രീലത, എഒ എസ്. ശ്രീകുമാര്‍, ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന് നമ്പൂതിരി, ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി എസ്. രാജേഷ് കണ്വന്ഷന് അംഗങ്ങള്‍, കരനാഥന്മാര് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. നിലവില്‍ തിരുവനന്തപുരം ഉള്ളൂര്‍ ദേവസ്വം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് നാരായണന് പോറ്റി.
വെഞ്ഞാറമ്മൂട് വലിയ കട്ടക്കാല്‍ മണ്ണൂര്‍മഠം ശംഭു പോറ്റി – സാവിത്രി അന്തര്‍ജനം ദമ്പതികളുടെ മകനാണ്. അടൂര്‍ ശ്രീനിലയത്ത് മഠം പ്രശാന്തിദേവിയാണ് ഭാര്യ. മക്കള്‍: വൈശാഖ് എം. പോറ്റി ബിബിഎ വിദ്യാര്‍ത്ഥിയാണ്, വൈഷ്ണവ് എം. പോറ്റി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പത്തു പ്രാവശ്യം ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേല്ശാന്തിയാകാനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതില്‍ അഞ്ചു പ്രാവശ്യം ലിസ്റ്റില്‍ വന്നിരുന്നു. ഭദ്രകാളി ഉപാസകനെന്ന നിലയില്‍ മേല്‍ശാന്തി ആയതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാത്തവണയും ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് അപേക്ഷ കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: