തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച ബിഹാര്‍ ഗയ സ്വദേശി സത്നം സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മരണകാരണം വ്യക്തമല്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം പറയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. അമൃതാനന്ദമയീ മഠത്തിലെ അക്രമശ്രമവുമായി ബന്ധപ്പെട്ട് സത്നം സിംഗിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
ആശ്രമത്തില്‍ ദര്‍ശനത്തിനു കാത്തുനിന്നവരുടെ കൂട്ടത്തില്‍ കയറിക്കൂടിയ ഇയാള്‍ അമൃതാനന്ദമയി ദര്‍ശനം നല്കുന്ന സമയത്ത് അറബിയില്‍ സംസാരിച്ചു കൊണ്ടു മുന്നോട്ടാഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാനാസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ എട്ടിനാണ് സത്നം വള്ളിക്കാവില്‍ എത്തിയത്. വിദ്യാര്‍ഥിയായ തനിക്ക് ആത്മീയ ഉണര്‍വുണ്ടാകാനാണ് എത്തിയതെന്ന് അറിയിച്ച സത്നമിനു മുറി കൊടുക്കുകയായിരുന്നു.
ആദ്യം ശാന്തനായി നിന്ന സത്നം പിന്നീടു ബഹളം ഉണ്ടാക്കിയപ്പോള്‍ ആശ്രമം അധികൃതര്‍ ഇടപെട്ടു. അപ്പോഴാണു ലഹരിമരുന്നിന് അടിമയാണെന്നു സത്നം വെളിപ്പെടുത്തിയത്. പിറ്റേന്ന് ആശ്രമത്തില്‍ നിന്നു പുറത്തുപോയ സത്നം അമൃതാനന്ദമയി മഠത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മേയ് 30 മുതലാണ് സത്നമിനെ കാണാതായത്. സത്നം പഠിച്ചിരുന്ന ലക്നൗ റാം മനോഹര്‍ ലോഹ്യ ലോ കോളേജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: