ചെറുതോണി: കീരിത്തോട്ടില്‍ നിന്നും പുന്നയാര്‍ തള്ളക്കാനം വഴി വണ്ണപ്പുറം, തൊടുപുഴ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതുമൂലം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയിലും, മഴവെള്ളപ്പാച്ചിലിലുമാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതു മൂലം വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. കീരിത്തോട് ടൗണിനോട് ചേര്‍ന്നുള്ള തോട്ടില്‍ നിന്നും 15 അടി ഉയരത്തില്‍ കെട്ടിയിരുന്ന സംരക്ഷണഭിത്തിയാണ് 25 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്. കഴിഞ്ഞ വര്‍ഷം റോഷി അഗസ്റ്റിന് എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2 കോടി 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ റോഡ്. 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കീരിത്തോട്-പുന്നയാര്‍-തള്ളക്കാനം റോഡും, സംരക്ഷണ ഭിത്തിയുമാണ് ഈ തുക ഉപയോഗിച്ച് നിര്‍മ്മിച്ചത്. യാത്രാ സൗകര്യം എളുപ്പമായതിനാലും, നല്ല റോഡായതിനാലും ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മുന്‍പും ഈ റോഡിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ക്കകം മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ട് തകര്‍ന്നതെന്നും ആരോപണമുണ്ട്. അതിനാല്‍ തോടിനോട് ചേര്‍ന്നുള്ള റോഡിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷം റോഡ് നന്നാക്കാന്‍ കഴിയുകയുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: