ആലപ്പുഴ: സംസ്ഥാനത്തിന്റെ പൈതൃകമായ വള്ളംകളി സ്പോര്‍ട്സ് ഇനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് എട്ടു വര്‍ഷം. തുടര്‍ നടപടി ഇല്ലാത്തതിനാല്‍ പ്രഖ്യാപനം ജലരേഖയായി. ഇത്തവണ നെഹ്റു ട്രോഫി ജലോത്സവം ഐപിഎല്‍ മാതൃകയില്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കം സിപിഎം വിഭാഗീയതയില്‍ തട്ടിത്തകര്‍ന്നു.
മന്ത്രി തോമസ് ഐസക്കാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. വിഎസ് പക്ഷക്കാരനും വള്ളംകളി രംഗത്തെ പ്രമുഖനുമായ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ പഠനം നടത്തുകയും മന്ത്രി തലത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഐപിഎല്‍ മോഡല്‍ നടപ്പായാല്‍ കുത്തകകള്‍ വള്ളംകളിയെ കൈപ്പിടിയില്‍ ഒതുക്കുമെന്ന് ആശങ്ക ഉയര്‍ത്തി സിപിഎമ്മിലെ മറുപക്ഷം നീക്കം പൊളിച്ചു.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കായികമന്ത്രിയായിരുന്ന എം. വിജയകുമാറിന്റെ നേതൃത്വത്തിലാണ് വള്ളംകളിയെ കായിക ഇനമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു സമിതിയെയും നിയമിച്ചു. എന്നാല്‍, പ്രഖ്യാപനമല്ലാതെ വള്ളംകളി മത്സരങ്ങള്‍ക്ക് കായിക മത്സരങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയോ തുഴച്ചില്‍ക്കാരെ കായികതാരങ്ങളായി അംഗീകരിക്കാനോ തയാറായില്ല.
വള്ളംകളി കായിക മത്സരമായി അംഗീകരിക്കാന്‍ നിരവധി കടമ്പകള്‍ കടക്കണം. വള്ളങ്ങളുടെ നീളവും വലിപ്പവും ഏകീകരിക്കണം. നിലവില്‍ പല ചുണ്ടന് വള്ളങ്ങള്‍ക്കും വ്യത്യസ്ത വലുപ്പമാണ്. കൂടാതെ വള്ളങ്ങളെല്ലാം തന്നെ പല കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചവയും. ഓരോ വള്ളങ്ങളിലെയും തുഴച്ചില്‍ക്കാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. 80 മുതല്‍ 110 വരെയാണ് ചുണ്ടന് വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം. ഇത് ഏകീകരിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ഏഴു ജില്ലകളിലെങ്കിലും ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കണമെന്ന നിബന്ധന ബോട്ട് ക്ലബ്ബുകളുടെ സംഘടനകള്‍ തന്നെ മുന്‍കൈയെടുത്ത് പാലിക്കുന്നുണ്ട്. നിലവില്‍ ഏഴു ജില്ലകളില്‍ ജലോത്സവങ്ങള്‍ അരങ്ങേറുന്നു.
പ്രധാന ജലോത്സവങ്ങള്‍ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സ്പോണ്‍സര്‍മാരില്ലാത്തതാണ് ജലോത്സവങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. പ്രശസ്തമായ ബോട്ട് ക്ലബ്ബുകള്‍ പലതും ഈ രംഗത്തോട് വിടപറയുന്നു.
ചുണ്ടന് വള്ളങ്ങളുടെ രണ്ടാഴ്ചത്തെ പരിശീലനത്തിന് മാത്രം കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍, നെഹ്റു ട്രോഫി ജലോത്സവത്തില്‍ പോലും പരമാവധി ലഭിക്കുന്ന ബോണസ് തുക രണ്ടു ലക്ഷത്തില്‍ താഴെയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കില്‍ വള്ളംകളികള്‍ക്ക് തനിമ നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: