ന്യൂദല്‍ഹി: സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെപ്പറ്റി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കേരളം ഒഴിഞ്ഞുമാറുന്നു. കേന്ദ്രആഭ്യന്തരമന്ത്രാലയം രണ്ടു തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച കണക്കുകള്‍ കൈമാറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് മറുപടി നല്‍കാത്തതെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് നടമാടിയ അതിഭയാനകമായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നാല്‍ പാര്‍ലമെന്റ് സമ്മേളിച്ച അവസരത്തില്‍ ഇടതു സര്‍ക്കാരിന് നാണക്കേടാകുമെന്ന കാരണത്താലാണ് റിപ്പോര്‍ട്ട് മറച്ചുപിടിക്കുന്നതെന്നാണ് ആക്ഷേപം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്ന ഭയവും മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ജൂലൈ 17ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് സംഘര്‍ഷങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍, സംഘര്‍ഷങ്ങള്‍ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍, സംഘര്‍ഷങ്ങള്‍ക്ക് കാരണമായ സാഹചര്യങ്ങള്‍ എന്നിവ അടക്കം വിശദീകരിച്ച് റിപ്പോര്‍ട്ട് അയക്കാനായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷവും മറുപടി ലഭിക്കാതെ വന്നതോടെ ജുലൈ 24ന് വീണ്ടും കേന്ദ്രആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനും കേരള ചീഫ് സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ മറുപടി നല്‍കിയില്ല. വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു നല്കിയ മറുപടിയിലാണ് കേരളം റിപ്പോര്‍ട്ട് നല്‍കാതെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് വ്യക്തമായത്.
കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ അതിരൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് ലോക്സഭയില്‍ വിഷയം ഉയര്‍ന്നത്. കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി ആശങ്ക അറിയിച്ച ഗവര്‍ണ്ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്റയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. എത്രയും വേഗം പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് കേന്ദ്രം വിശദീകരണം ചോദിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമായിരുന്നു. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ കേരളാ പോലീസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ രാഷ്ട്രീയ അക്രമങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തില്‍ നടന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിക്കുന്ന വിവരം. ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഇടപെടലിന്് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: